സിംഗപ്പൂര്‍: മുന്‍പ്രസിഡന്റും ഭാരതവംശജനുമായ എസ്.ആര്.നാഥന് (92) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്ന വ്യക്തി കൂടിയാണ് നാഥന്.
സിംഗപ്പൂരിന്റെ സ്ഥാപക നേതാവ് ലികുവാന് യൂവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. രാജ്യത്തെ ആറാമത്തെ പ്രസിഡന്റായ അദ്ദേഹം 1999 മുതല്‍ 2011 വരെ രണ്ട് തവണ ആ പദവി അലങ്കരിച്ചു. മൂന്നാമങ്കത്തിന് ഇല്ലെന്ന് പറഞ്ഞ് 2011 ആഗസ്റ്റ് 31ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ടോണി ടാന്‍ കെങ് യാം ആണ് ഇദ്ദേഹത്തിന് പിന്നാലെ അധികാരത്തിലെത്തിയത്.
അധികാരമൊഴിഞ്ഞ ശേഷം നാഥന് സിംഗപ്പൂരിലെ മാനേജ്മെന്റ് സര്‍വകലാശാലയിലെ ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ പഠനങ്ങളുടെ സീനിയര്‍ ഫെലോ ആയി പ്രവര്‍ത്തിച്ചു. 1988ല്‍ മലേഷ്യയിലെ സിംഗപ്പൂര്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 മുതല്‍ 96 വരെ അമേരിക്കന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയുടെ പ്രൊചാന്സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും മകനും മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: