കുറ്റിയാട്ടൂര്‍(കണ്ണൂര്‍): വിദ്യാര്‍ത്ഥികള്‍ സഹജീവി സ്നേഹമുളളവരായി വളരണമെന്നും പാഠ പുസ്കങ്ങള്ക്കപ്പുറത്തുളള അറിവിന്റെ വാതയാനങ്ങള്‍ കണ്ടെത്തണമെന്നും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയരക്ടറുമായ എം.രാധാകൃഷ്ണന് പറഞ്ഞു. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ആദിശങ്കര സേവാ കേന്ദ്രം ഹെല്‍പ്പ് ഫൗണ്ടേഷനുമായി സഹകരിച്ച് നിര്‍ദ്ദന രോഗികള്‍ക്ക് നല്കി വരുന്ന സഹായ ധനം കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതന്‍ സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുളളവരെ സ്നേഹിക്കുകയും അവരുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നതിലൂടെ സ്വയം നന്മ വന്നു ചേരും. അത്തരം ഇടങ്ങളില്‍ നല്ല ജീവിതം ഉണ്ടാകും. അവിടം ശാന്തിയും സമാധാനവും നിലനില്ക്കും. മറ്റുളളവരെ സ്നേഹിക്കാനുളള പാഠങ്ങള്‍ ഉള്‍ക്കൊളളാന്‍ ശ്രീനാരായണ ഗുരുവിനെ പോലുളളവരുടെ ജീവിതം മാതൃകയാക്കാവുന്നതാണ്. മറ്റുളളവരോട് സ്നേഹവും നന്മയും ഉളളവര്‍ക്ക് സേവന തല്പരത താനെ വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി കാലഘട്ടം എന്നത് നല്ലവരായി ജീവിക്കാന്‍ പഠിക്കേണ്ട കാലമാണ്. മാതാപിതാക്കളും ഗുരുനാഥന്മാരും കാട്ടിതരുന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണം. വിദ്യാഭ്യാസ കാലത്ത് രക്ഷിതാക്കളും ഗുരുക്കന്മാരും പറഞ്ഞു തരുന്ന പാഠങ്ങള്‍ ജീവിതാവസാനം വരെ ഓര്‍ത്തെടുക്കാന്‍ സാധിക്കണം. അത്തരം ഉപദേശങ്ങള്‍ ജീവിതത്തില്‍ വഴികാട്ടിയാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ പ്രകൃതിയേയും ഭൂലോകത്തെ സമസ്ത സസ്യ-ജന്തുജാലങ്ങളേയും സ്നേഹിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണം. ഇത് നന്മ നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നിര്‍ധന രോഗികള്‍ക്കുളള ധനസഹായത്തിന്റെ ഭാഗമായി ഗുരുതരമായ രോഗം കാരണം ചികിത്സയില്‍ കഴിയുന്ന പഴശ്ശിയിലെ ടി.സി.ഉമേഷിനുളള ഒന്നര ലക്ഷം രൂപയുടെ ചെക്ക് ഉമേഷിന്റെ സഹോദരനായ ഉപേന്ദ്രന് അദ്ദേഹം കൈമാറി. സ്ക്കൂള് ക്ഷേമ സമിതി പ്രസിഡണ്ട് പി.വി.അച്യുതന് അധ്യക്ഷത വഹിച്ചു.രമേശന് മാസ്റ്റര്‍,ഗണേഷ് വെളളിക്കീല്‍,ടി.സി.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദിശങ്കര സേവാകേന്ദ്രം സെക്രട്ടറി ടി.വി.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: