കൊല്ലം: പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ബൈപാസ് നിര്‍മ്മാണത്തിന് തടസമാകുന്നു. വിവിധ കേസുകളിലായി കിളികൊല്ലൂര്‍ പോലീസ് പിടികൂടിയ വാഹനങ്ങളാണ് മങ്ങാട് ഭാഗത്തെ ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്.
കല്ലുംതാഴം മുതല്‍ കാവനാട് വരെയുള്ള രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നതിന്റെ ഇടയിലാണ് വാഹനങ്ങള്‍ തടസം സൃഷ്ടിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള നൂറുക്കണക്കിന് വാഹനങ്ങളാണ് റോഡ് കടന്നുപോകുന്ന ഭാഗത്ത് നിര്‍മ്മാണത്തിന് തടസമായിരിക്കുന്നത്. വാഹനങ്ങള്‍ ഇവിടെ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നുമായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തു പോലീസ് തൊണ്ടിമുതലായി പിടികൂടുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാക്കുകയായിരുന്നു. ടൂറിസ്റ്റ് ബസുകള്‍, ലോറികള്‍, ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ എന്നിങ്ങനെയുള്ള വാഹനങ്ങളാണ് ഇവിടെ കിടന്നുനശിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലം വൃത്തിയാക്കി മെറ്റല്‍ നിരത്തുന്ന ജോലിയാണ് നടന്നുവന്നത്. ഇതാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്. വാഹനങ്ങള്‍ മാറ്റാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയില്ലെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: