കൊല്ലം: പട്ടികജാതി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് പരിവര്‍ത്ത ക്രൈസ്തവര്‍ക്ക് നല്കുവാനുള്ള നീക്കത്തെ സിദ്ധനര്‍ ഡെമോക്രാറ്റിക് സര്‍വീസ് സൊസൈറ്റി ശക്തമായി പ്രതിരോധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ട്രേറ്റിലേക്ക് നാളെ മാര്‍ച്ച് നടത്തും. നിലവില്‍ പട്ടികജാതിക്കാര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ അതേപടി പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്കുമെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഇത് വ്യാപകമായ മതപരിവര്‍ത്തനത്തിന് പ്രേരണ നല്‍കുന്നതാണെന്നും സിദ്ധനര്‍ ഡെമോക്രാറ്റിക്ക് സര്‍വീസ് സൊസൈറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള ദളിത് വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുക എന്നുള്ളതാണ് ഇവിടുത്തെ ഭരണപക്ഷത്തിന്റെയും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യമെന്ന് കോടിയേരിയുടെ വാക്കുകളിലൂടെ മനസിലാക്കുവാന്‍ കഴിയും.
ഈ അഭിപ്രായത്തെ തള്ളിപ്പറയാന്‍ വകുപ്പുമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ തയാറായിട്ടില്ല. കേരളത്തിലെ ദളിതരുടെയും പട്ടികജാതിക്കാരുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനോ പരിഹാരം കണ്ടെത്തുവാനോ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
കേരളത്തിലെ പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് അവരൊടൊപ്പം ഉണ്ടും ഉറങ്ങുകയും ചെയ്ത പ്രതിപക്ഷനേതാവും കേരളത്തില്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായി മാറി. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ദളിതരെ തൊട്ടാല്‍ പിടയുന്ന രാഷ്ട്രീയക്കാരാണ് കേരളത്തിലുള്ളത്. അതിന്റെ ലക്ഷ്യം മറ്റൊന്നാണ്.
കേരളത്തിലെ ദളിതര്‍ പീഡിക്കപ്പെടുമ്പോള്‍ ഇവരാരും ഒറ്റ അക്ഷരം മിണ്ടുന്നില്ല, പ്രതികരിക്കുന്നില്ല. അതിനുദാഹരമാണ് അടൂരില്‍ പട്ടികജാതി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംരഷിക്കുവാന്‍ ഭരണകക്ഷി എംഎല്‍എ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ‘ാരവാഹികള്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി.രാമന്, ആര്.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: