സന്ദേഹോമേ മുനിശ്രേഷ്ഠ ജായതേ വചനാത്തവ
വൈഷ്ണവാംശേ ഭഗവതി ദുഃഖോത്പത്തിം വിലോക്യ ച
നാരായണാംശ സംഭൂതോ വാസുദേവ: പ്രതാപവാൻ
കഥം സ സൂതികാഗാരാത് ഹൃതോ ബാലോ ഹരേരപി
രാജാവ് പറഞ്ഞു: ‘മഹാശയാ, വിഷ്ണുവിന്റെ അംശം തന്നെയായ ശ്രീകൃഷ്ണഭഗവാന്പോലും ദുഃഖം അനുഭവിക്കേണ്ടിവന്നു എന്ന് കേട്ട് എന്നിൽ വീണ്ടും സന്ദേഹങ്ങൾ ഉണ്ടാവുന്നു. സാക്ഷാൽ നാരായണന്റെ ഭവനത്തിലെ ഈറ്റില്ലത്തിൽ നിന്നും ഒരു ശിശുവിനെ കട്ടുകൊണ്ടുപോവാൻ ആർക്കാണ് കഴിയുക? അതെങ്ങനെ സാദ്ധ്യമാവും? ദൈത്യന്റെ ഈ ദുഷ്കൃത്യം കൃഷ്ണൻ അറിഞ്ഞില്ല എന്നത് അത്യത്ഭുതമായിരിക്കുന്നു. ഇക്കാര്യം കേശവൻ അറിയാതെ പോയതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.’
വ്യാസൻ പറഞ്ഞു: ‘മനുഷ്യമനസ്സിനെ മായ ബാധിക്കുന്നു. ശാംഭവിയെന്നറിയപ്പെടുന്ന ആ മായക്ക് അതിബലിഷ്ഠന്മാരെയും നിഷ് പ്രയാസം മയക്കാൻ കഴിയും എന്നറിയുക. നരജന്മത്തിൽ അതിന്റെ സഹജഗുണങ്ങൾ വേണം പ്രതീക്ഷിക്കാൻ. ദേവഗുണവും അസുരഗുണവും അവിടെ പ്രതീക്ഷിക്കരുത്. മനുഷ്യദേഹമെടുത്തോ, പിന്നെ വിശപ്പ്, ദാഹം, പേടി, നിദ്ര, മടി, വിഭ്രമം, ശോകം, ഹർഷം, മദം, അഹങ്കാരം, ജര, മൃത്യു, സംശയം, അജ്ഞാനം, അസൂയ, എന്നിവയെല്ലാം സഹജമായും ഉണ്ടാവും.
മുന്നിൽവന്ന സ്വർണ്ണമാൻപേട കപടമാനാണെന്ന് രാമൻ അറിഞ്ഞില്ല. ജാനകിയെ ആരെങ്കിലും കട്ടുകൊണ്ടു പോവുമെന്നും രാമന് നേരത്തേ അറിയാൻ കഴിഞ്ഞില്ല. ജടായുവിന്റെ കാര്യമോ അഭിഷേകവിഘ്നത്തിന്റെ കാര്യമോ മുൻകൂട്ടിക്കാണാൻ രാമന് സാധിച്ചില്ല. തന്റെ വനവാസവും പിതാവിന്റെ മരണവും അറിഞ്ഞില്ല. സീതാദേവി നഷ്ടപ്പെട്ടപ്പോൾ ഒരു സാധാരണക്കാരന്റെ മട്ടിൽ അദ്ദേഹം വിലപിച്ചു നടന്നു. രാവണനാണ് സീതയെ കൊണ്ടുപോയതെന്ന് രാമന് മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ല.
ബാലിയെ കൊന്നു സുഗ്രീവസഖ്യം ചെയ്തു വാനരസഹായത്തോടെ സമുദ്രത്തിൽ ചിറകെട്ടിയാണ് രാമൻ യുദ്ധത്തിൽ രാവണനെ തോൽപ്പിച്ചത്. അതിനിടയ്ക്ക് രാമൻ നാഗപാശത്തിന്റെ മായയിൽ ബന്ധിതനാവുകയും ചെയ്തു. പിന്നെ ഗരുഡനാണ് രാമന്റെ രക്ഷക്കെത്തിയത്. മേഘനാദൻ, കുംഭകർണ്ണൻ, നികുംഭൻ എന്നിവരെയും രാവണനെത്തന്നെയും രാമൻ തന്റെ ക്ഷത്രിയ രണവീര്യം കൊണ്ട് തോൽപ്പിച്ചു.
ജാനകി ഒരിക്കലും പാപപങ്കിലയല്ല എന്ന് രാമന് അറിയാൻ വയ്യാതെ പോയതെന്തുകൊണ്ട്? ആ പതിവ്രതയ്ക്ക് അഗ്നിപരീക്ഷ അനുഭവിക്കേണ്ടി വന്നുവല്ലോ? പിന്നെ ലോകാപവാദം ഭയന്ന് രാമൻ ആ ദേവിയെ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. ലവകുശന്മാരെ കണ്ടിട്ട് അവർ തന്റെ പുത്രന്മാരാണെന്ന് രാമന് മനസ്സിലായില്ല. ജാനകീ ദേവി ഭൂമി പിളർന്നു തന്നെപ്പിരിഞ്ഞു പോവുമെന്ന്! അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞില്ല.
ഒരിക്കൽ ക്രുദ്ധനായി അദ്ദേഹം തന്റെ പ്രിയപ്പെട്ട അനുജൻ ലക്ഷ്മണനെ വധിക്കാൻ തുനിയുകപോലും ഉണ്ടായി. തന്റെ മരണം മുന്നേ അറിയാനും ശ്രീരാമദേവന് കഴിഞ്ഞില്ല. മനുഷ്യജന്മമെടുത്ത് മനുഷ്യഭാവം പൂണ്ട് രാമൻ എങ്ങനെ ജീവിച്ചുവോ അതുപോലെയൊക്കെത്തന്നെയാണ് കൃഷ്ണന്റെ കാര്യവും. കൃഷ്ണൻ ജനിച്ച ഉടനെ തന്നെ കംസനെ പേടിച്ചു ഗോകുലത്തിലേയ്ക്ക് പോയി.
പിന്നെ ജരാസന്ധനെ പേടിച്ച് ദ്വാരകയിലേയ്ക്ക് താമസം മാറ്റി. ഇപ്പോൾ പുത്രനെ ആരോ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് വിലപിക്കുന്ന കൃഷ്ണൻ രുഗ്മിണിയെ വിവാഹപന്തലിൽ നിന്നും മോഷ്ടിച്ചല്ലേ കൊണ്ട് പോയി വേട്ടത്? ശിശുപാലന് വിവാഹമുറപ്പിച്ച കന്യകയായിരുന്നു രുഗ്മിണി. പ്രദ്യുമ്നനെ തിരികെ കിട്ടിയപ്പോൾ അദ്ദേഹം സന്തോഷിക്കുകയും ചെയ്തു
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: