ആലപ്പുഴ: ജില്ലയിലെ ദേശീയപാതയില്‍ ഓച്ചിറ മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്ത് നിര്‍മ്മാണത്തില്‍ സര്‍വ്വത്ര കമക്കേടാണെന്ന് ഇതുസംബന്ധിച്ച് പരിശോധന നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ചെയര്‍മാനായ കമ്മറ്റി പൊതുമരാമത്ത് മന്ത്രിക്കു റിപ്പോര്‍ട്ടു നല്കി. റോഡ് നിരന്തരം തകരാറിലാകുന്ന സാഹചര്യത്തിലാണ് സാമൂഹിക പരിശോധനാ കമ്മറ്റിക്ക് രൂപം നല്‍കിയത്.
കായംകുളം മുനിസിപ്പല്‍ ചെയര്മാന് കണ്‍വീനറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമജോജോ, ചേര്‍ത്തല നഗരസഭാ ചെയര്മാന് ഐസക് മാടവന, എഞ്ചിനീയര്‍ പ്രേംജിത്ത് എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. കഴിഞ്ഞ 18, 20 തീയതികളിലാണ് സമിതി പരിശോധന നടത്തിയത്. സംസ്ഥാനത്ത്ആദ്യമായാണ് റോഡുനിര്‍മ്മാണം സാമൂഹിക പരിശോധനാ കമ്മറ്റി വിലയിരുത്തുന്നത്.
അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദേശീയ പാത തകര്‍ന്നതായി കാണപ്പെട്ടതെന്ന് സമിതിയംഗങ്ങള്‍ പത്രസമ്മളനത്തില്‍ അറിയിച്ചു. ഗാരന്റി കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ഇനിയും അവശേഷിക്കുമ്പോഴാണ് റോഡുകള്‍ തകര്‍ന്നത്. കാലാവധി തീരുന്നതിനു മുമ്പ് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ സഞ്ചാരയോഗ്യമല്ലാതാകാന്‍ കാരണം നിര്‍മ്മാണ ത്തിലെ പാകപ്പിഴയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ്. എന്നാല്‍ ദേശീയപാതയില്‍ കരുവാറ്റ, പായല്‍കുളങ്ങര തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് തകരാര്‍ സംഭവിച്ചിട്ടില്ല. ദേശീയപാതയുടെ അവസ്ഥ പഴയ ഗ്രാമീണ റോഡുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പരിശോധന നടത്തിയപ്പോള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒരു സ്ഥലത്തുപോലും ഉണ്ടായിരുന്നില്ല. സാങ്കേതിക പരിജ്ഞാനം ഒട്ടുമില്ലാത്ത താത്കാലിക ഓവര്‍സിയര്‍മാരാണ് പ്രവൃത്തി നിരീക്ഷിക്കാനുണ്ടായിരുന്നത്. മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് കുഴിയടപ്പ് നടത്തുന്നത്.
അടുത്ത ഒന്നു രണ്ടുമഴയോടുകൂടി വീണ്ടും കുഴികള്‍ രൂപപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. കാനകളുടെ അഭാവവും നടപ്പാതകളും ഉയര്ച്ചക്കുറവും പ്രധാന പ്രശ്നമാണ്. വീഴ്ചവരുത്തിയ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. അനുവദിക്കുന്ന പണത്തില്‍ പരമാവധി 60 ശതമാനം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുള്ളൂവെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: