പത്തനാപുരം: പട്ടാഴിയില്‍ മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ പള്ളിത്തോട് കളീക്കല്‍ വീട്ടില്‍ ജോസഫ്-റോസി ദമ്പതികളുടെ മകന് ജെംസണ്‍ (പീറ്റര്‍ 29)ആണ് മരിച്ചത്.
ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.30നാണ് മരണം സംഭവിച്ചത്. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കടുവാത്തോട് ഏറത്തുവടക്ക് റേഷന്‍കടമുക്കിന് സമീപമുളള വാടക വീട്ടില്‍ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. സംഘര്‍ഷത്തില്‍ കൊട്ടാരക്കര പടിഞ്ഞാറെത്തെരുവ് സജിവിലാസത്തില്‍ അജി (28), പട്ടാഴി ഏറത്തുവടക്ക് റേഷന്‍കടമുക്ക് അനില്‍നിവാസില്‍ അരുണ്‍രാജ്(29), ചേര്‍ത്തല സ്വദേശി ബെന്സിലാല് (29), എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ക്കൊപ്പം താമസിച്ചു വന്ന ആലപ്പുഴ മണ്ണാംഞ്ചേരി സ്വദേശി അനൂപാണ് (29) നാല് പേരെയും ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ചത്. മരിച്ച ജെംമ്സണിന്റെ സുഹൃത്താണ് അനൂപ്. ഇവരെല്ലാം ടൈല്‍സ് തൊഴിലാളികളാണ്. അനൂപിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലാണ്.
പട്ടാഴി ഏറത്തുവടക്ക് സ്വദേശിയായ കരാറുകാരന് ശിവന്‍കുട്ടിക്ക് വേണ്ടി റ്റൈല്‍സ് പണിചെയ്യുന്ന തൊഴിലാളികളാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: