ജീപ്പിടപാട്: 1948-ല്‍, സ്വാതന്ത്ര്യാനന്തരം ഇംഗ്ലണ്ടിലെ കമ്പനിയില്‍നിന്ന് 200 ജീപ്പു വാങ്ങാന്‍ കരാറുണ്ടാക്കി. 80 ലക്ഷത്തിന്റെ ഇടപാടില്‍ 155 ജീപ്പുകള്‍ കൈമാറി. അപ്പോഴാണ് അഴിമതി വിവാദം ഉയര്‍ന്നത്. വി.കെ. കൃഷ്ണമേനോനായിരുന്നു ഹൈക്കമ്മീഷണര്‍. 1965-ല്‍, നെഹ്റുവിന്റെ വിശ്വസ്തന് കൃഷ്ണ മേനോന് പ്രതിരോധ മന്ത്രിയായതോടെ കേസ് ഒതുങ്ങിപ്പോയി.
കൂമര്‍ നാരായണ്‍: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ ഇടപാടില്‍ നടന്ന രഹസ്യം ചോര്‍ത്തലാണ് കുപ്രസിദ്ധമായത്. കൂമര്‍ നാരായണ്‍ എന്നറിയപ്പെട്ടിരുന്ന ചിറ്റൂര്‍ വെങ്കട് നാരായണ്‍, എസ്എല്‍എം മനേക്ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മേഖലാ മാനേജരായിരുന്നു. 1977-1985 കാലത്ത് ഇയാള്‍ ആണവ രഹസ്യങ്ങളും പ്രതിരോധ വകുപ്പു രഹസ്യങ്ങളും ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു നല്‍കിയെന്നായിരുന്നു ആരോപണം.
ഇതെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൂമറിന്റെ ഇടപാടുകളും സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം അതിനെല്ലാം കൂട്ടുനിന്നിരുന്ന കാര്യങ്ങളും ഏജന്‍സികള്‍ കണ്ടെത്തി.
ബോഫോഴ്സ്: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ പ്രതിരോധ ഇടപാടുകളില്‍ ബോഫോഴ്സ് കമ്പനിയുടെ പീരങ്കി വാങ്ങിയതാണ് 1987-ല്‍ വിവാദമായി പുറത്തുവന്നത്. സ്വീഡനില്‍നിന്നുള്ള കമ്പനിയില്‍നിന്ന് 155 എം.എം ഹോവിറ്റ്സര്‍ വാങ്ങിയതു സംബന്ധിച്ച് 64 കോടിയുടെ കോഴയിടപാടു നടന്നുവെന്ന് സ്വീഡനിലെ റേഡിയോ വെളിപ്പെടുത്തിയതാണ് തുടക്കം.
രാജീവ് ഗാന്ധിയുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒക്ടോവിയോ ക്വട്റോക്കി ഇടനിലക്കാരനായി 400 പീരങ്കി വാങ്ങിയതാണ് സംഭവം. രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രിസ്ഥാനംതന്നെ നഷ്ടമായി ഈ സംഭവത്തിലൂടെ. പൂര്‍ണ്ണമായും ചുരുളഴിയാത്തതാണ് ഈ കേസ്. ക്വട്രോക്കിയെ രക്ഷപ്പെടാന്‍ ഭാരതം അനുവദിച്ചു. കേസ് ഒതുക്കി.
ഐഎസ്ആര്‍ഒ ചാരക്കേസ്: മാലിയില്‍നിന്നുള്ള മറിയം റഷീദ, ഫൗസിയ ഹസ്സന് എന്നീ വനിതകള്‍ തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍നിന്ന് റോക്കറ്റ് നിര്‍മ്മാണ രഹസ്യം ചോര്‍ത്തിയെന്ന വിവാദം, 1994-ല്‍ പി. വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയായിരുന്നു. കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ആ സംഭവത്തിലെ കേസ് അവസാനിച്ചെങ്കിലും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല.
ശവപ്പെട്ടി കുംഭകോണം: 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍, ബലിദാനികളായ സൈനികരുടെ മൃതദേഹം ജന്മനാട്ടില് എത്തിക്കാന്‍ വാങ്ങിയ പ്രത്യേകതരം ശവപ്പെട്ടികള്‍ ഇറക്കുമതി ചെയ്തു. ഇതില്‍ അഴിമതിയാരോപിച്ചത് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ആരോപണ വിധേയമായ കേസ് അന്വേഷിച്ചപ്പോള്‍ അഴിമതിയാരോപണം അടിസ്ഥാനമില്ലാത്തതായിരുന്നുവെന്ന് വ്യക്തമായി.
തെഹല്‍ക്ക: തെഹല്‍ക്ക ഡോട്കോം എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാസിക 1999-ല്‍ പുറത്തുകൊണ്ടുവന്ന വിവാദമാണ് തെഹല്‍ക്ക പ്രതിരോധ വെളിപ്പെടുത്തല്‍. സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്നു സ്ഥാപിക്കാന്‍ നടത്തിയ ഒളിക്യാമറാ പ്രവര്‍ത്തനമായിരുന്നു അത്. കൈക്കൂലി വാങ്ങിയവര്‍ കുഴപ്പക്കാരാണെന്നു കണ്ടെത്തിയെങ്കിലും വാസ്തവത്തില്‍ അങ്ങനെയൊരു പ്രതിരോധ ഇടപാട് സര്‍ക്കാരിനുണ്ടായിരുന്നില്ല. വാജ്പേയി സര്‍ക്കാര്‍ കാലത്തായിരുന്നു ഇത്.
ഓര്‍ഡനന്‍സ് ഫാക്ടറി കേസ്: എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ നടന്ന ആദ്യത്തെ ഇടപാടാണിത്.
2009-ല്‍ പ്രതിരോധ വകുപ്പിന്റെ ആയുധ നിര്‍മ്മാണ സ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറി, മുമ്പ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന കമ്പനിക്ക് കരാര്‍ കൊടുത്തുവെന്നായിരുന്നു കേസ്. ഇതില്‍ ഓര്‍ഡനന്‍സ് ഫാക്ടറി തലവനായിരുന്ന സുദീപ്ത ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇക്കാര്യം താന്‍ അറിഞ്ഞതല്ലെന്ന് ആന്റണി വിശദീകരിച്ചു.
ടട്ര ട്രക്ക്: ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയായ ജനറല്‍ വി. കെ. സിങ് സൈനിക മേധാവിയായിരിക്കെ, തനിക്ക് ചിലര്‍ കോഴ വാഗ്ദാനം ചെയ്തുവെന്നു വെളിപ്പെടുത്തിയതോടെ, ഈ വിവാദം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായി. സൈനിക ആവശ്യത്തിനുള്ള ട്രക്കുകള്‍ വാങ്ങുന്നതില്‍ 750 കോടിയുടെ കോഴയിടപാടു നടന്നുവെന്നായിരുന്നു 2009-ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഉയര്‍ന്ന ആരോപണം. പ്രതിരോധമന്ത്രി എ.കെ. ആന്റണിയായിരുന്നു. കേസെടുക്കാന്‍ മതിയായ തെളിവില്ലെന്ന് സിബിഐ കണ്ടെത്തി.
െഹലികോപ്റ്റര്‍ അഴിമതി: അഗസ്റ്റ വെസ്റ്റ്ലന്റ് കമ്പനിയില്‍നിന്ന് പ്രതിരോധ വകുപ്പ് അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ 2013-ല്‍ വിവാദമായി. എ. കെ. ആന്റണി ്രപതിരോധ മന്ത്രിയായിരിക്കെ നടന്ന ഈ ഇടപാടില്‍ ഇടനിലക്കാരന് ക്രിസ്റ്റന്‍ മൈക്കിള്‍, ഇറ്റലിയിലെ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഭാരതവുമായുള്ള ഇടപാടില്‍ കോഴ കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ പേരാണ് വാര്‍ത്തകളില്‍. അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: