ന്യൂദല്‍ഹി: കോടികളുടെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റാണ് സമന്‍സ് അയച്ചിരിക്കുന്നത്.
ചെന്നൈ സ്വദേശിയും മുതിര്‍ന്ന അഭിഭാഷകയുമായ നളിനി കോണ്‍ഗ്രസ് നേതാവ് മാതംഗ് സിങ്ങിന്റെ മുന്‍ ഭാര്യ മനോരഞ്ജന സിങ്ങിന്റെ ഉപദേഷ്ടാവായിരുന്നു. മനോരഞ്ജനയ്ക്ക് ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായാണ് നളിനിയോട് ചോദ്യം ചെയ്യലിന് വിധേയമാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ അടുത്ത മാസം ആദ്യവാരം ഹാജരാകാനാണ് നളിനിയെ അറിയിച്ചിരിക്കുന്നത്. ഈ കേസില്‍ ഇഡിയും സിബിഐയും നളിനിയെ ഒരു തവണ വീതം ചോദ്യം ചെയ്തതാണ്. സിബിഐയുടെ കുറ്റപത്രത്തില്‍ നളിനിയുടെ പേരും പ്രതിചേര്‍ത്തിട്ടുണ്ട്.
കേസില്‍ പങ്കാളിയായ മനോരഞ്ജനയ്ക്കുവേണ്ടി നളിനിയാണ് ഹജരായിരുന്നത്. ശാരദ ഗ്രൂപ്പ് ചെയര്മാന് സുദീപ്ത സെന്നുമായി മനോരഞ്ജനയ്ക്കുവേണ്ടി നളിനി പലതവണ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സുദീപ്ത സെന്‍ നിലവില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: