ന്യൂദല്‍ഹി: ഹിന്ദു സംഘടനകളുടെ ‘ഭീഷണി’യെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ച തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകന് കവിതാ സമാഹാരവുമായി രംഗത്ത്. ഇരുനൂറോളം കവിതകളുടെ സമാഹാരമായ ‘കോഴൈയിന്‍ പാടല്കള്’ (ഭീരുവിന്റെ പാട്ടുകള്‍) പ്രകാശനം ചെയ്തു. മുരുകനെ മുന്‍നിര്‍ത്തി ഹിന്ദു സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മാസങ്ങളോളം ഇടത്-ജിഹാദി ബുദ്ധിജീവികള്‍ നടത്തിയ പ്രചാരണം ഗൂഢാലോചനയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.
”പെരുമാള്‍ മുരുകന് എന്ന എഴുത്തുകാരന് മരിച്ചു. അയാള്‍ ദൈവമല്ലാത്തതിനാല്‍ ഉയിര്ത്തെഴുന്നേല്ക്കാന് പോകുന്നില്ല. പുനര്ജന്മത്തില് അയാള്‍ക്ക് വിശ്വാസവുമില്ല. പി. മുരുകന് എന്ന ഒരു സാധാരണ അധ്യാപകനായി ഇനി അയാള്‍ ജീവിക്കും. അയാളെ വെറുതെ വിടു”. എഴുത്ത് നിര്‍ത്തിയതായി പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുരുകന് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.
മുരുകന്റെ മാതൊരുഭാഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവല്‍ തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ കൊങ്ങു വെള്ളാളര്‍ വിഭാഗം പ്രതിഷേധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഹിന്ദുത്വത്തെ ഫാസിസവുമായി കൂട്ടിക്കെട്ടാന്‍ ഇടത്-ജിഹാദി സഖ്യം വിഷയം ഉപയോഗിച്ചപ്പോള്‍ മുരുകന് വ്യക്തിപരമായ ലാഭവുമുണ്ടായി. അറിയപ്പെടാതിരുന്ന മുരുകന് വിവാദത്തിലൂടെ മേല്‍വിലാസമുണ്ടാക്കി. ഇടത് സംഘടനകള്‍ രാജ്യമെങ്ങും മുരുകന്റെ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചു. മലയാളത്തിലുള്‍പ്പെടെ മൊഴിമാറ്റം നടത്തി ചൂടപ്പം പോലെ വിറ്റഴിച്ചു. ഉയിര്ത്തെഴുന്നേല്ക്കില്ലെന്നും പുനര്ജന്മത്തില് വിശ്വാസമില്ലെന്നും പ്രഖ്യാപിച്ച് ഒന്നരവര്‍ഷത്തെ വിഷലിപ്തമായ പ്രചാരണത്തിന് സ്വയം ഇരയായ മുരുകന് എഴുത്ത് തുടരുന്നു.
മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധി ചൂണ്ടിക്കാട്ടിയാണ് മലക്കം മറിച്ചില്‍. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് ചര്‍ച്ചയില്‍ മുരുകന് സമ്മതിച്ചിരുന്നു. നോവലില്‍ മാറ്റം വരുത്തേണ്ടെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ മുരുകന്റെ ന്യായീകരണം അര്‍ദ്ധ സത്യം മാത്രമാണ്.
കൊങ്ങു വിഭാഗത്തിലെ കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ അര്‍ദ്ധനാരീശ്വര ക്ഷേത്ര ഉത്സവത്തിലെ പ്രത്യേക ദിവസത്തില്‍ അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആചാരമുണ്ടായിരുന്നുവെന്നാണ് എഴുതിയത്. ഒറ്റ രാത്രിയില്‍ തങ്ങള്‍ പ്രാപിച്ച സ്ത്രീകളെക്കുറിച്ച്് യുവാക്കള്‍ പൊങ്ങച്ചം പറയാറുണ്ടായിരുന്നുവെന്നും പരാമര്‍ശമുണ്ടായിരുന്നു.
ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ് നോവലിലെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി കൊങ്ങു വിഭാഗത്തിലെ സ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
നിലവിലുള്ള ക്ഷേത്രത്തെയും സമുദായത്തെയും പേരെടുത്ത് പരാമര്‍ശിച്ച് നോവലെഴുതുകയും രക്ഷപ്പെടാന്‍ സാങ്കല്‍പ്പിക കഥയാണെന്ന് മലക്കം മറിയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മുരുകന് ചെയതത്. വിഗ്രഹത്തിന്റെ ചിത്രമാണ് നോവലിന്റെ കവര്‍ പേജിലുള്ളതും. 2010ലാണ് തമിഴില്‍ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ ഉണ്ടാകാത്ത വിവാദം പരിഭാഷ വന്നപ്പോള്‍ ഉണ്ടായത് ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: