ന്യൂദല്‍ഹി: കൊടും ഭീകരനും മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനില്‍ നിന്ന് മടക്കിയെത്തിക്കാന്‍ ഭാരതം ശ്രമമാരംഭിച്ചിട്ട് വര്‍ഷം 23 കഴിഞ്ഞു. ഇയാളുടെ സാമ്പത്തിക സ്രോതസ് തടയാനും നാം ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇയാള്‍ പാക്കിസ്ഥാനില്‍ രാജകീയ ജീവിതമാണ് നയിക്കുന്നത്.
രണ്ടു പതിറ്റാണ്ടായി ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇയാളെപ്പറ്റിയുള്ള വിവര ശേഖരണം തുടങ്ങിയിട്ട്. മേല്‍വിലാസവും ഫോണ്‍നമ്പറുകളും പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളും വിദേശത്തുള്ള വസ്തുവകകളുടെ വിവരവും എല്ലാം ശേഖരിച്ചവയില്‍ പെടുന്നു.
റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസിസ് വിങ്) ഐബി, സിബിഐ, എന്‍ഐഎ തുടങ്ങിയവയെല്ലാം ദല്ഹയിലും മുംബൈയിലും വര്‍ഷങ്ങളായി ദാവൂദ് ഗവേഷണത്തിലാണ്.
പത്തു വര്‍ഷത്തിനിടെ ഇയാള്‍ പാക്കിസ്ഥാനില്‍ നിന്ന് അധികം തവണ പുറത്തുപോയിട്ടില്ല. ഇയാള്‍ക്ക് ബ്രിട്ടനിലെ ഹാപ്സ്റ്റെഡില് പടുകൂറ്റന്‍ ബംഗ്ളാവുണ്ട്. ഇതിന്റെ വിശദവിവരം സിബിഐയുടെ കൈവശമുണ്ട്. മൊറോക്കോ, സ്പെയിന്, യുഎഇ, സിംഗപ്പൂര്‍, തായ്ലന്റ്, സൈപ്രസ്, തുര്‍ക്കി, ബ്രിട്ടന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇയാള്‍ക്ക് വസ്തുവുണ്ട്.
ഇവയില്‍ ചിലതെല്ലാം നമുക്ക് മരവിപ്പിക്കാന്‍ കഴിഞ്ഞേക്കും. ബ്രിട്ടന് ഇയാള്‍ക്ക് എതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ നിര്‍വീര്യമാക്കണമെങ്കില്‍ സാമ്പത്തിക സ്രോതസുകള്‍ മരവിപ്പിച്ചേ കഴിയൂ.
ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് യുഎന്‍ തന്നെ സ്ഥിരീകരിച്ചത് ഭാരതത്തിന് വലിയ നേട്ടമാകും. ഐഎസ്, അല്‍ഖ്വയ്ദ ഉപരോധ സമതിയുടെ പട്ടികയിലാണ് ദാവൂദും. അയ്മാന്‍ അല്‍ സവാഹിരി, അബുബക്കര്‍ അല്‍ ബാഗ്ദാദി തടങ്ങിയവര്ക്കൊപ്പം. ഇനി ഇയാള്‍ക്കെതിരായ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നടപ്പാക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: