കോട്ടയം: മോഹഭംഗം സംഭവിച്ച നേതാവാണ് ആര്. ബാലകൃഷ്ണ പിള്ളയെന്ന് കേരള കോണ്‍ഗ്രസ്സ് മുഖപത്രം പ്രതിച്ഛായ. ചരിത്രവും സത്യവും എന്ന പംക്തിയിലാണ് പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനം. കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപക എംഎല്‍എമാരില്‍ ഒരാളായ ബാലകൃഷ്ണപിള്ളയ്ക്ക് കെ.എം. ജോര്‍ജ്ജിന് ശേഷം പാര്‍ട്ടിനേതൃത്വം കയ്യിലൊതുക്കാമെന്ന മോഹമുണ്ടായിരുന്നു. പക്ഷേ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും കെ.എം. മാണിക്കൊപ്പമായിരുന്നു.
ഇത് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള മോഹത്തിന് തടസ്സമായി.
സ്വന്തം മകനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി ആ കസേരയില്‍ കയറിക്കൂടാന്‍ കോപ്പുകൂട്ടിയ രാഷട്രീയ പെരുന്തച്ചനാണ് ബാലകൃഷ്ണപിള്ള. കെ.എം. മാണിയെ ആക്ഷേപിക്കാന്‍ മാത്രം വായതുറക്കുന്ന ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യവിരുദ്ധമാണെന്നും പ്രതിച്ഛായ പറയുന്നു.
കോട്ടയം ഡിസിസി പ്രസിഡന്റ് മാത്തച്ചന് കുരുവിനാകുന്നേല്‍ നാമനിര്‍ദ്ദേശം ചെയ്ത വെറും സെക്രട്ടറിയായിരുന്ന മാണി 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായാണ് ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറയുന്നത്. എന്നാല്‍ എം.എം. ജേക്കബ്ബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. നിരാശനായ മാണിയെ മുതിര്‍ന്ന നേതാവായ മോഹന്‍ കുളത്തുങ്കലാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കാമെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
മോഹനന് കുളത്തുങ്കലിന്റെ വിരല്‍തുമ്പില്‍ പിടിച്ച് കേരള കോണ്‍ഗ്രസ്സിലെത്തി പാലായില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പാര്‍ട്ടിയുടെ ഒരുരൂപ അംഗത്വംപോലും മാണിക്കുണ്ടായിരുന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്്ത മാണി നേരത്തെ ഉണ്ടായിരുന്ന ഡിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചതായി പോലും അറിയില്ലെന്നും ബാലകൃഷ്ണപിള്ള പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: