ഇംഗ്ലീഷ് ലീഗ് കപ്പില്‍ ബര്‍ട്ടണ്‍ ആല്‍ബിയനെതിരെ
ലിവര്‍പൂളിന്റെ ഡാനിയല്‍ സ്റ്ററിഡ്ജ് (ഇടത്) ഗോള്‍ നേടുന്നു
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ മൂന്നാം റൗണ്ടില്‍. അതേസമയം, കരുത്തരായ ചെല്‍സി കഷ്ടിച്ച് രക്ഷപ്പെട്ടു. ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഇരട്ട ഗോളില്‍ ബര്‍ട്ടണ്‍ ആല്ബിയനെ മടക്കമില്ലാത്ത അഞ്ചു ഗോളിനു തുരത്തി ലിവര്‍പൂള്‍. ബ്രിസ്റ്റല്‍ റോവേഴ്സാണ് ചെല്‍സിയെ വിറപ്പിച്ച ശേഷം മടങ്ങിയത് (3-2).
പതിനഞ്ചാം മിനിറ്റില്‍ ദിവോക് ഒറിജിയിലൂടെ ലിവര്‍പൂള്‍ സകോറിങ് തുടങ്ങി. 22ാം മിനിറ്റില്‍ റോബര്‍ട്ടൊ ഫേമിനോയും 78, 83 മിനിറ്റുകളില്‍ സ്റ്ററിഡ്ജും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ ബെഞ്ചിലിരുന്ന ശേഷമാണ് സ്റ്ററിഡ്ജ് കളത്തിലിറങ്ങിയത്. ഒരു ഗോള്‍ നെയ്ലറുടെ സെല്‍ഫ് ഗോള്‍.
ടീമിനായി മുഴുവന്‍ സമയവും കളിക്കാന്‍ ആദ്യമായി അവസരം ലഭിച്ച മിച്ചി ബത്ഷുവായിയുടെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. 29, 41 മിനിറ്റുകളില്‍ ബത്ഷുവായി ലക്ഷ്യം കണ്ടു. 31ാം മിനിറ്റില്‍ വിക്റ്റര്‍ മോസസും നീലപ്പടയുടെ സ്കോറര്‍. ഹര്ട്ട്ലേ, ഹാരിസണ്‍ എന്നിവര്‍ ബ്രിസ്റ്റോളിന്റെ സ്കോറര്‍മാര്‍.
മറ്റൊരു കളിയില്‍ എവര്ട്ടണ് മടക്കമില്ലാത്ത നാലു ഗോളിന് യോവില്‍ ടൗണിനെ മുക്കി. ക്രിസ്റ്റല്‍ പാലസ് 2-0ന് ബ്ലാക്ക്പൂളിനെയും നോര്‍വിച്ച് സിറ്റി 6-1ന് കവന്‍ട്രി സിറ്റിയെയും സ്വാന്‍സീ സിറ്റി 3-1ന് പീറ്റര്‍ബറോ യുണൈറ്റഡിനെയും ബ്ലാക്ക്ബേണ്‍ റോവേഴ്സ് 4-3ന് ക്ര്യൂ അലെക്സാന്ദ്രയെയും കീഴടക്കി. അതേസമയം, പ്രീമിയര്‍ ലീഗ് ടീം സ്റ്റോക്ക് സിറ്റിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. സ്റ്റെവനേജിനോട് മടക്കമില്ലാത്ത നാലു ഗോളിനു തോറ്റു സ്റ്റോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: