ഇടുക്കി: സ്വന്തം ചോരയില്‍ പിറന്ന കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവം സമാനതകളില്ലാത്ത ക്രൂരതയയാണ്…. അടിമാലി സര്‍ക്കാര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നൗഫല്‍ ചെറുപ്രായത്തില്‍ ഏറെ വേദന തിന്നു… പെറ്റമ്മയുടെയും അച്ഛന്റെയും കൈക്കരുത്ത് മുഴുവന്‍ ഈ പിഞ്ച് ശരീരം ഏറ്റുവാങ്ങി.
നൊമ്പരപ്പെട്ട് വീട്ടിലെ അടച്ച മുറിയില്‍ കഴിയുമ്പോഴാണ് ദൈവ നിയോഗം പോലെ ഒരു ഓട്ടോ ഡ്രൈവര്‍ ശരീരം പൊട്ടിയൊലിച്ച നിലയില്‍ നൗഫലിനെ കണ്ടത്…. പോലീസ് പറയുന്നതിങ്ങനെ: നസീറിനെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിച്ചിരുന്നു. ജാമ്യത്തിലെടുക്കാന്‍ ഭാര്യ സെലീന എത്തി.ജാമ്യത്തിന് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമായി വന്നു. കാര്‍ഡ് എടുക്കാന്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി.
സെലീന കാര്‍ഡ് തിരയുന്നതിനിടെ നൗഫല്‍ പൊട്ടിവീര്ത്ത ശരീരവുമായി ഡ്രൈവറുടെ മുന്നിലെത്തി. വേദന സഹിക്കാന്‍ പറ്റുന്നില്ലെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ അടിമാലി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറം ലോകം അറിഞ്ഞത്.
കുരങ്ങിന്റെ ആക്രമണത്തിലാണ് മകന് പരിക്കേറ്റതെന്നാണ് സെലീന പോലീസുകാരോട് പറഞ്ഞത്. പോലീസ് ഇടപെട്ട് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് എറണാകുളത്തേയ്ക്കും മാറ്റുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ നസീറിന്റെ പെട്ടിക്കടയും വാഹനവും തകര്‍ത്തു. കഞ്ചാവിന്റെ അടിമായാണ് നസീര്‍.
കഞ്ചാവ് കേസില്‍ റിമാന്റില്‍ കഴിയുന്ന ഇയാള്‍ ജയില്‍ ഭിത്തിയില്‍ തലയിടിച്ച് മുറിവുണ്ടാക്കി അടിമാലി താലൂക്ക്് ആശുപത്രിയില്‍ ചികിത്സയിലാണ്. മുമ്പൊരിക്കല്‍ അടിപിടിക്കേസില്‍ അടിമാലി പോലീസിന്റെ പിടിയിലായപ്പോഴും ഭിത്തിയില്‍ തലയിടിച്ച് ഇയാള്‍ മുറിവുണ്ടാക്കിയിരുന്നു.
ബാലാവകാശ സംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: അടിമാലി സ്വദേശിയായ ഒന്പതുകാരന് മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസര്‍മാര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപ്പോര്ട്ട്നല്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, കമ്മീഷന് അംഗം മീന സി.യു. ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: