ന്യൂദല്‍ഹി: ഒന്നരമാസത്തിലേറെയായി തുടരുന്ന സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ദ്വിദിന സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് കശ്മീരിലെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും പൊതുജനങ്ങളുമായും രാജ്നാഥ് ചര്‍ച്ചകള്‍ ആരംഭിച്ചു. സംഘര്‍ഷത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ആഭ്യന്തരമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ഇതിനിടെ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. 18 സുരക്ഷാ സൈനികരുള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു.
കശ്മീരിയാണെന്ന് വിശ്വസിക്കുന്ന, സഹാനുഭൂതിയുള്ള, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ച് രാജ്നാഥ് വ്യക്തമാക്കി. ഇന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍. വോറ, മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിന് മുന്നോടിയായി ദല്‍ഹിയില്‍ വച്ച് വിവിധ വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി വീണ്ടും കശ്മീര്‍ സന്ദര്‍ശിച്ചത്.
കര്‍ഫ്യൂവില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി രക്ഷാ സേനയുടെ 56 ഗ്രൂപ്പുകളെ സംസ്ഥാനത്ത് വിന്യസിച്ചു. 12 വര്‍ഷത്തിന് ശേഷമനാണ് ബിഎസ്എഫ് ശ്രീനഗറിലെത്തുന്നത്. ഇതിനിടെ പുല്‍വാമ ജില്ലയില്‍ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇവിടെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 18 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 69 പേരാണ് കൊല്ലപ്പെട്ടത്. പാക് സഹായത്തോടെ വിഘടനവാദികളാണ് സംഘര്‍ഷം ആളിക്കത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: