കോഴഞ്ചേരി: വഞ്ചിപ്പാട്ടും കൃഷ്ണ കീര്‍ത്തനങ്ങളും നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭഗവാന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങളെത്തി. ക്ഷേത്ര തിരുമുറ്റത്ത് നീണ്ടനിരകളിലായിരുന്ന് ഭഗവത്പ്രസാദം സ്വീകരിച്ച് ഭക്തര്‍ ആത്മനിര്‍വൃതി നേടി.
അഷ്ടമിരോഹിണിനാളില്‍ പള്ളിയോടത്തിലേറി ക്ഷേത്രക്കടവിലെത്തിയ കരക്കാരും കരനാഥന്മാരും വെറ്റില പുകയില സ്വീകരിച്ച് ക്ഷേത്രക്കൊടിമരച്ചുവട്ടില് നയമ്പ് സമര്‍പ്പിച്ച് വഞ്ചിപ്പാട്ട് പാടി പാര്‍ത്ഥസാരഥിയെ പ്രകീര്‍ത്തിച്ചു.
രാവിലെ 11.30ന് ആദ്യമെത്തിയ കീക്കൊഴൂര്‍ വയലത്തല പള്ളിയോടത്തെ പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ഹരിശങ്കര്‍ വെറ്റില പുകയില നല്കി സ്വീകരിച്ചു. തുടര്‍ന്ന് 49 പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവിലെത്തി. കരക്കാര് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രവേശിച്ച് വഞ്ചിപ്പാട്ടിന്റെ ഭഗവത്സ്തുതികളുമായി വലം വച്ചു.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തിലെ ഉച്ചപൂജ പൂര്‍ത്തിയാക്കിയതോടെ അഷ്ടമിരോഹിണി വള്ളസദ്യ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പള്ളിയോടസേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന് പിള്ള, വൈസ് പ്രസിഡന്റ് കെ.പി.സോമന്, സെക്രട്ടറി പി.ആര്.രാധാകൃഷ്ണന്, ട്രഷറാര്‍ കൃഷ്ണകുമാര്‍, അഷ്ടമിരോഹിണി നിര്‍വ്വാഹകസമിതിയംഗം അഡ്വ.കെ.ഹരിദാസ്, ബിജെപി ദേശീയ
സമിതിയംഗം വി.എന്‍.ഉണ്ണി എന്നിവരും സന്നിഹിതരായിരുന്നു.
കൊടിമരച്ചുവട്ടില്‍ തൂശനിലയിട്ട് ആദ്യം ഭഗവാന് സദ്യ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ സമര്‍പ്പണം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ഓരോ പള്ളിയോട കരകള്‍ക്കും നിശ്ചയിച്ച പ്രത്യേക ഇടങ്ങളില്‍ വള്ളസദ്യകള്‍ വിളമ്പി.
പാര്‍ത്ഥസാരഥിയുടെ തിരുമുറ്റത്ത് തൂശനിലയിട്ട് വിളമ്പിയ അന്നദാനം സ്വീകരിച്ചു ഭഗവത് സ്തുതികളോടെ കരക്കാര് പള്ളിയോടങ്ങളിലേറി യാത്രയായി.
പാചക വിദഗ്ദ്ധനായ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നൂറോളം പാചകക്കാരാണ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: