തിരുവനന്തപുരം: കെ.എം. മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന കര്‍ശന നിലപാടുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. മാണിയെ മുന്നണിയുമായി സഹകരിപ്പിക്കാനുള്ള സിപിഎം നിലപാട് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് തള്ളി. പൊതുപ്രശ്നങ്ങളില്‍ പോലും മാണിയുമായി സഹകരിക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.
മാണിയുടെ പ്രശ്നാധിഷ്ഠിത പിന്തുണ സ്വീകരിക്കാമെന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടെയും നിലപാടിനെ സിപിഐ വിമര്‍ശിച്ചു. മാണിയെ മുന്നണിയുമായി സഹകരിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ രാഷ്ട്രീയറിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് ചൂണ്ടിക്കാട്ടി.
മാണി മുഖ്യപ്രതിയായ ബാര്‍ കോഴ യുഡിഎഫിനെതിരായ ഇടതുമുന്നണിയുടെ പ്രധാനപ്രചാരണ ആയുധമായിരുന്നു. ആരോപണവിധേയനായ മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ കൈമെയ് മറന്ന് പോരാടി. അങ്ങനെയുള്ള മാണിയുമായി എങ്ങനെ സഹകരിക്കുമെന്നാണ് കാനം യോഗത്തില്‍ ചോദിച്ചത്.
ഇടതുയൂണിയനുകളുടെ നേതൃത്വത്തില്‍ സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് മാണി പിന്തുണ പ്രഖ്യാപിച്ചത് എല്‍ഡിഎഫില്‍ മനഃപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്നും കാനം ആരോപിച്ചു. എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രൊഫ. വെളിയം രാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യന് മൊകേരി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: