തിരുവനന്തപുരം: കോണ്‍ഗ്രസിലെ രാഷ്ട്രീയ തീരുമാനങ്ങളും ഗ്രൂപ്പ് പ്രശ്നങ്ങളും പുനഃസംഘടനയും സംബന്ധിച്ച സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള പൊളിറ്റിക്കല്‍ അഫയേഴ്സ് സമിതി ഈഴാഴ്ച നിലവില്‍ വന്നേക്കും. ഹൈക്കമാന്‍ഡാകും സമിതി അംഗങ്ങളെ തീരുമാനിക്കുക.
15 അംഗ സമിതിയാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും വി.എം.സുധീരനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രത്യേകം പ്രത്യേകം ലിസ്റ്റ് കൊടുത്തിട്ടുള്ളതിനാല്‍ അംഗസംഖ്യയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനാ വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളിലെ നയപരമായ തീരുമാനങ്ങളും പൊളിറ്റിക്കല്‍ അഫയേഴ്സ് സമിതിയാവും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക.
മുന്‍പ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായപ്പോള് ഇത്തരം സമിതിയുണ്ടായിരുന്നു. ഇത് പിന്നീട് സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനസമിതിയായി മാറ്റപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി എടുക്കുന്ന തീരുമാനം ജനറല്‍ ബോഡിയില്‍ അംഗീകാരം നേടിയാലേ പ്രാവര്‍ത്തികമാക്കാനാവൂ.
എന്നാല്‍ മുന്‍പ് പൊളിറ്റിക്കല്‍ അഫയേഴ്സ് സമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ എക്സിക്യൂട്ടീവ് വിളിച്ചുകൂട്ടാത്ത അവസ്ഥ കോണ്‍ഗ്രസിലുണ്ടായിരുന്നു.ഭരണഘടനയനുസരിച്ച് 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കോണ്‍ഗ്രസില്‍ വേണ്ടത്. ഇന്നത് 500 ലധികം പേരടങ്ങുന്ന ജംബോ കമ്മിറ്റിയായി. ഇതോടെയാണ് പൊളിറ്റിക്കല്‍ അഫയേഴ്സ് സമിതി രൂപീകരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: