ന്യൂദല്‍ഹി: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. ബില്‍ പാസാകുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണത്തിന് വിലക്ക് വരും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന കേന്ദ്രവനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം. വാടകയ്ക്ക് ഗര്‍ഭം ധരിക്കുന്നവരുടെ അവകാശങ്ങള്‍ക്കും പുതിയ നിയമപ്രകാരം സംരക്ഷണം ലഭിക്കും. വാടക ഗര്‍ഭത്തില്‍ പെണ്‍കുട്ടി പിറന്നാല്‍ ഉപേക്ഷിക്കുന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനാലാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സറഗസി (വാടക ഗര്‍ഭധാരണം) ബോര്‍ഡുകളും അതോറിറ്റികളും രൂപീകരിച്ച് വാടക ഗര്‍ഭധാരണം നിയന്ത്രിക്കും. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ധാര്‍മ്മികമായ രീതിയില്‍ വാടക ഗര്‍ഭധാരണം ലഭ്യമാക്കും. വാടക ഗര്‍ഭം ധരിക്കുന്ന മാതാവിന്റെയും കുട്ടിയുടെയും അവകാശങ്ങളും സംരക്ഷിക്കും.
വാടക ഗര്ഭധാരണക്കച്ചവടം അവസാനിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാനഗുണം. ഇതിനൊപ്പം വ്യവസ്ഥകള്‍ക്ക് വിധേയമായി വാടക ഗര്‍ഭധാരണത്തിന് അനുമതിയും നല്കുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരും കുഞ്ഞുങ്ങളും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയും ഇല്ലാതാകും. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതും നിയമത്തില്‍ വിലക്കുന്നു. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന നടപടിയും ഇതോടെ നിലയ്ക്കും.
ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നത് ഫാഷനായിട്ടുണ്ട്. ഇനി അതു വേണ്ട. സുഷമ പറഞ്ഞു. സ്വവര്‍ഗ രതിക്കാരായ ദമ്പതികള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. അതിനും വിലക്കുണ്ട്. ഭാരതത്തില്‍ രണ്ടായിരത്തിലേറെ അനധികൃതവന്ധ്യതാ ക്ളിനിക്കുകളാണ് ഉള്ളതെന്ന് അവര്‍ വെളിപ്പെടുത്തി. ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്ത് മക്കളെ സൃഷ്ടിക്കുന്ന പ്രശസ്തരെ സുഷമ വിമര്‍ശിച്ചു. സ്വന്തം ഭാര്യയില്‍ രണ്ടു മക്കളുണ്ടായിട്ടും ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്ത് മൂന്നാമത്തെ കുട്ടിയുടെ അച്ഛനായയാളാണ് ഷാരൂഖ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: