ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്സാണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍. വധത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. കോണ്‍ഗ്രസ് നേതാവ് അഡ്വ. കപില്‍ സിബല്‍ ഹാജരായി. പരാമര്‍ശത്തിന് രാഹുല്‍ മാപ്പ് പറയണമെന്ന് ജൂലൈ 19ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസ്സിന്റെ പങ്കിന് സര്‍ക്കാര്‍ രേഖകളില്‍ തെളിവുണ്ടെന്നായിരുന്നു രാഹുല്‍ വാദിച്ചത്.
ആര്‍എസ്എസ്സ് എന്ന സംഘടനയെയല്ല വിമര്‍ശിച്ചതെന്നും ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയെയാണ് കുറ്റപ്പെടുത്തിയതെന്നുമാണ് രാഹുല്‍ വിശദീകരിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് സപ്തംബര്‍ ഒന്നിലേക്ക് മാറ്റിയ ജസ്റ്റിസ് ദീപക് മിശ്ര, രോഹിങ്ടണ്‍ നരിമാന് എന്നിവരുള്‍പ്പെട്ട ബഞ്ച്, പരാതിക്കാരന് വിശദീകരണത്തില്‍ തൃപ്തിയുണ്ടെങ്കില്‍ കേസ് പിന്‍വലിക്കാമെന്നും അറിയിച്ചു. എന്നാല്‍ കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.
2014 മാര്‍ച്ചില്‍ താനെയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ വിവാദ പ്രസംഗം നടത്തിയത്. ‘ഗാന്ധിയെ വധിച്ച ആര്എസ്എസ്സുകാരിപ്പോള് ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നു. സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിയെയും ആര്‍എസ്എസ് എതിര്‍ത്തിരുന്നു’ എന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇത് തള്ളിയതോടെയാണ് സുപ്രീംകോടതിയിലെത്തിയത്.
മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന പരാമര്‍ശം ശരിയായില്ലെന്ന് കോടതി പറഞ്ഞു. തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് രാഹുല്‍ നിലപാട് മാറ്റിയത്. ഗാന്ധി ഘാതകനായ ഗോഡ്സെയുമായി ആര്‍എസ്എസ്സിന് ബന്ധമില്ലെന്ന് അറിയാമായിരുന്നിട്ടും സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതി നല്കിയ രാജേഷ് മഹാദേവ് കുന്ദെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: