പയ്യന്നൂര്‍: സിപിഎം സംഘം പോലീസ് വാഹനം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു മുമ്പ് പോലീസ് ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടി പോലീസ് ഡ്രൈവര്‍മാര്‍ക്കിടയിലും പോലീസ് സേനയിലും പ്രതിഷേധത്തിന് കാരണമായി. പയ്യന്നൂരില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകരെ ഒരേ വാഹനത്തില്‍ കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴാണ് സിപിഎം സംഘം പോലീസ് വാഹനം തകര്‍ത്തത്. ചൊവ്വാഴ്ച പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ പിറകില്വെച്ചായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് വാഹനം ഓടിച്ച ഡ്രൈവര്‍ ഷാജിയെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റി വണ്ടി പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് സിപിഎം സംഘം വാഹനം അടിച്ചു തകര്‍ത്തത്. സംഭവ സമയം എസ്ഐ അടക്കം നിരവധി പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനോ പ്രതികളെ പിടികൂടാനെ ആരും തയ്യാറായില്ല. ഒടുവില്‍ ഇന്നലെയാണ് പോലീസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ ചായകുടിക്കന്‍ പോയി വരാന്‍ വൈകിയതാണ് അക്രമത്തിന് കാരണമെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പറയുന്നത്. എന്ത് സംഭവിച്ചാലും പോലീസ് ഡ്രൈവര്‍മാരെ ബലിയാടാക്കുന്ന പതിവ് ജില്ലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നുമാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: