ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി തീഹാര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം പ്രതിയായ വിനയ് ശര്‍മയാണ് തീഹാര്‍ ജയിലില്‍ അമിതമായി വേദനസംഹാരി ഗുളികകള്‍ കഴിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സഹതടവുകാരന് ഉണരുകയും വിനയ് ശര്‍മയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസും ജയില്‍ അധികൃതരും അന്വേഷണം ആരംഭിച്ചു.
സഹതടവുകാര്‍ തന്നെ ആക്രമിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ വേണമെന്ന് കഴിഞ്ഞ വര്‍ഷം വിനയ് ആവശ്യപ്പെട്ടിരുന്നു. ജയിലിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്നതായി ഏതാനും ദിവസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ വിനയ് പരാതിപ്പെട്ടതായി അഭിഭാഷകന് പറഞ്ഞു. പ്രതി വിഷാദരോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നു. വിനയ് മരിച്ചിരുന്നെങ്കില്‍ ഒരു പാപിയുടെ ഭാരം കൂടി ഭൂമിക്ക് ഇല്ലാതായേനെയെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
2012 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ്സില്‍ വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.
രാജ്യത്തെ ഇളക്കിമറിച്ച പ്രതിഷേധവും ഇതിനെ തുടര്‍ന്നുണ്ടായി. ഇരയായ പെണ്‍കുട്ടി പിന്നീട് ‘നിര്‍ഭയ’ എന്ന പേരില്‍ അറിയപ്പെട്ടു. ആറ് പ്രതികളില്‍ വിനയ് ഉള്‍പ്പെടെ നാല് പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ബസ്സിലെ ഡ്രൈവറും കൂട്ടുപ്രതിയുമായ രാംസിംഗ് 2013ല്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്ന് വര്‍ഷം ശിക്ഷ അനുഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: