കൊച്ചി: പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണ്ണം കവര്‍ച്ച ചെയ്തതിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് സംഘങ്ങളെന്ന് പോലീസ്. നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുള്ള ഹാലിമിന്റെ നേതൃത്വത്തിലുള്ള കണ്ണൂരില്‍ നിന്നുള്ള സംഘവും കശ്മീര്‍ റിക്രൂട്ട്മെന്റ് അടക്കമുള്ള കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള വൈറ്റില ചളിക്കവട്ടം സ്വദേശി ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവ് പോലീസിന് ലഭിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണ്ണത്തിന്റെയും മറ്റും രേഖകള്‍ അടങ്ങിയ മഞ്ഞ ബാഗ് ആലുവ മംഗലപ്പുഴ പാലത്തിന്റെ അടിയില്‍ നിന്നും കണ്ടെത്തി. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് രേഖകള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ബാഗ് പുഴയില്‍ കല്ലുകെട്ടിയ നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി.
ഈ മാസം 20 നാണ് പെരുമ്പാവൂരിലെ പാറപ്പുറം പള്ളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ ഒരു സംഘം ആളുകള്‍ വിജിലന്‍സ് ചമഞ്ഞെത്തി സ്വര്‍ണവും പണവും കവര്‍ന്നത്. 60 പവനും 25,000 രൂപയുമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. സിദ്ദിഖ് ഇല്ലാത്ത സമയമാണ് എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തിയത്. സിദ്ദിഖിന്റെ ഭാര്യയെ വിജിലന്‍സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നത്.
സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. അബ്ദുള്‍ ഹാലിം, അനസ്, ഷമനാസ് എന്നിവരെ പാലക്കാട് തൃത്താലയില്‍ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ അബ്ദുള്‍ ഹാലിമിന് നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുള്ള തടിയന്റവിട നസീറുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കോഴിക്കോട്ടെ ഇരട്ട സ്ഫോടനം ഉള്‍പ്പെടെയുള്ള കേസുകളിലും കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാണ് അബ്ദുള്‍ ഹാലിം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: