ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പൊതുപണം ദുരുപയോഗം ചെയ്തതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. കേജ്രിവാള് സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പാര്‍ട്ടി പ്രചരണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
33.4 കോടിയോളം രൂപ പാര്‍ട്ടിയുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ വിനിയോഗിച്ചുവെന്നും ഇതില്‍ 85 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലാണ് ചിലവഴിച്ചതെന്നും 55 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.എ.പി അധികാരത്തില്‍ എത്തിയ ആദ്യ വര്‍ഷമാണ് ഇത്തരത്തില്‍ പണം ഉപയോഗിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങളേക്കാള്‍ എഎപി പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടാനാണ് പരസ്യങ്ങളിലൂടെ ശ്രമിച്ചതെന്നും പരസ്യങ്ങളില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 526 കോടി രൂപയില്‍ 100 കോടി രൂപ ചെലവഴിച്ചതിന്റെ രേഖകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
70 ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ വേണ്ടി മാത്രം ദല്‍ഹി സര്‍ക്കാര്‍ വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കാക്കിയ തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ദല്‍ഹിയില്‍ മൂന്ന് പാലങ്ങള്‍ നിര്മ്മിമ്മിച്ചുവെന്ന എ.എ.പി സര്‍ക്കാരിന്റെ അവകാശവാദത്തേയും സി.എ.ജി ചോദ്യം ചെയ്യുന്നുണ്ട്. 350 കോടിയാണ് പാലങ്ങള്‍ നിര്‍മ്മിക്കാനായി വകയിരുത്തിയത്.
എന്നാല്‍ ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് പാലം പണി തീര്‍ത്തെന്നാണ് ദല്‍ഹി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം പാലങ്ങളിള് നിര്‍ദ്ദേശിക്കപ്പെട്ട പണികള്‍ അവശേഷിക്കുന്നതിനാല്‍ ഇത്തരമൊരു അവകാശവാദം വ്യാജമാണെന്നാണ് സി.എ.ജി പറയുന്നത്.
മുമ്പ് അഞ്ച് കോടിക്ക് പ്രാഥിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന സ്ഥാനത്ത് 20 ലക്ഷം മുടക്കി അവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന സര്‍ക്കാരിന്റെ അവകാശ വാദത്തിനും തെളിവില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: