മുംബൈ: ഫ്രാന്‍സില്‍ നിന്ന് കിട്ടിയ ഭാരതനാവിക സേനയുടെ സ്കോര്‍പ്പീന്‍ ഇനത്തില്‍ പെട്ട മുങ്ങിക്കപ്പലുകളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നത് ഭാരതത്തില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രഹസ്യചോര്‍ച്ച ഉണ്ടായത് ഭാരതത്തില്‍ നിന്നല്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന് പിന്നാലെ രഹസ്യങ്ങള്‍ ചോര്‍ന്നതിന് ഭാരതം അന്തര്‍വാഹിനി നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനി ഡിസിഎന്നിനോട് വിശദികരണം ആവശ്യപ്പെട്ടിടുണ്ട്.
കഴിഞ്ഞ ദിവസമാണ് തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയ 22,400 പേജുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ദ ആസ്ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതോടെ ഭാരതവും ഫ്രാന്‍സും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 23450 കോടി രൂപ (350 കോടി ഡോളര്‍)യുടെ ഇടപാടാണ് വെള്ളത്തിലായത്.
രഹസ്യ സൈറ്റ് തകര്‍ത്താണ് രേഖ ചോര്‍ത്തിയതെന്ന് സംശയിക്കുന്നതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത് പാക്കിസ്ഥാന് വലിയ നേട്ടമാകുമെന്നും ആശങ്ക ഉയര്‍ത്തിയിരുന്നു. സ്കോര്‍പ്പീന്‍ ഇനം മുങ്ങിക്കപ്പലുകള്‍ ഉപയോഗിക്കുന്ന മലേഷ്യ, ചിലി, ബ്രസീല്‍ എന്നിവയടക്കം പല രാജ്യങ്ങളിലും ഇത് ഭീതി പരത്തിയിട്ടുണ്ട്.
ഫ്രാന്‍സിലെ പ്രമുഖ കപ്പല്‍ നിര്‍മ്മാതാക്കളായ ഡിസി എന്‍എസ് രൂപകല്പന ചെയ്ത് മുംബൈ മസഗോണ്‍ ഡോക്കിലാണ് ഇവ നിര്‍മ്മിക്കുന്നത്. ആറ് മുങ്ങിക്കപ്പലുകള്‍ക്കാണ് ഭാരതം ഓര്‍ഡര്‍ നല്‍കിയത്. ആദ്യത്തേത് കന്നി യാത്രയിലാണ്. ഇവയുടെ സുരക്ഷയാണ് ഇപ്പോള്‍ വെള്ളത്തിലായത്. ഡിസിഎന്‍എസ് കപ്പല്‍ശാലയുടെ മൂന്നില്‍ രണ്ട് ഓഹരികളും ഫ്രഞ്ച് സര്‍ക്കാരിന്റെയാണ്. ഇതേ കമ്പനിക്ക് ആസ്ട്രേലിയ 12 മുങ്ങിക്കപ്പലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ചോര്‍ന്ന രേഖകള്‍ തങ്ങള്‍ കണ്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യം ഭാരതത്തില്‍ നിന്ന് ചോര്‍ന്നു വെന്നാണ് ഫ്രഞ്ച് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇത് ഫ്രാന്‍സില്‍ നിന്നുതന്നെയാണ് ചോര്‍ന്നതെന്ന് പത്രം പറയുന്നു. 2011ല്‍ ഭാരതത്തിനു വേണ്ടി രേഖ തയ്യാറാക്കിയത് ഫ്രാന്‍സിലാണ്.
ഫ്രഞ്ച് കമ്പനിയുടെ ഉപകരാറുകാരനായ മുന്‍ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന് അതേവര്‍ഷം തന്നെ ആ രേഖ എടുത്തുവെന്നാണ് സംശയം. അവിടെ നിന്ന് രേഖ തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഒരു കമ്പനിയില്‍ എത്തിച്ചു. അവര്‍ അത് മറ്റൊരു കമ്പനിക്കും നല്കി. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാവിക സേനാ മേധാവിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയതായി പരീക്കര്‍ പറഞ്ഞു. ചോര്‍ച്ച വിദേശത്തു തന്നെയാണ് സംഭവിച്ചതെന്ന് നാവിക സേനയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: