കണ്ണൂര്‍: സിപിഎമ്മിന്റെ ചട്ടമ്പിസ്വാമി ജയന്തി ആഘോഷത്തിലെ തിടമ്പു നൃത്തം വിവാദമാകുന്നു. വ്രതാനുഷ്ഠാനങ്ങളോടെയും ക്ഷേത്രങ്ങളില്‍ മാത്രം നടത്തേണ്ട നൃത്തം തെരുവില്‍ കെട്ടി അവതരിപ്പിച്ചതിനെതിരെ തന്ത്രിമാരും ഹൈന്ദവ സംഘടനകളും വിശ്വാസികളും പ്രതിഷേധിച്ചു.
ഹിന്ദു ഐക്യവേദിയുടെയും യോഗക്ഷേമ സഭയുടേയും ആഭിമുഖ്യത്തില്‍ ഇന്നലെ തളിപ്പറമ്പില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.
ക്ഷേത്ര വിശ്വാസികളായ ഹിന്ദുക്കളുടെ മതവിശ്വാസത്തെ അവഹേളിച്ച് മത വികാരം വ്രണപ്പെടുത്താന്‍ കരുതികൂട്ടി ദുരുദ്ദേശത്തോടെ നടത്തിയ ഈ പിരപാടിയുടെ സംഘാടകന്മാര്ക്കെതിരേയും ഇതില്‍ ഭാഗവാക്കായവര്ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് ജനറല്‍ സെക്രട്ടറി മോഹനകൃഷ്ണന് തൃച്ഛംബരം തളിപ്പറമ്പ് എസ്ഐയ്ക്ക് പരാതിനല്‍കി.
തളിപ്പറമ്പ് നഗരത്തിലെ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വര്‍ഷം തോറും പത്തു ദിവസം നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി ദിവസവും കെട്ടിയാടുന്ന ശ്രീകൃഷ്ണ- ബലരാമ സങ്കല്‍പ്പത്തില്‍ നടത്താറുളള തിടമ്പു നൃത്തത്തെ അതേപടി അനുകരിച്ചാണ് സിപിഎമ്മുകാര്‍ ഘോഷയാത്രയില്‍ തിടമ്പു നൃത്തം അവതരിപ്പിച്ചത്. സിപിഎമ്മിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്കും ഹൈന്ദവ വിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്.
തൃച്ചംബരത്തെ തിടമ്പു നൃത്തമല്ല, കലാകാരന്മാരായ കൂനൂലിലെ ബാലകൃഷ്ണനും മഞ്ഞപ്പാറയിലെ രമേശനും വേഷം കെട്ടിയതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമം തുടങ്ങി.
ഇരുപത് കേന്ദ്രങ്ങളിലേ കണ്ണൂരില്‍ സിപിഎം പരിപാടി നടന്നുള്ളു. തളിപ്പറമ്പ് ബക്കളത്ത് കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും അവഹേളിച്ചായിരുന്നു പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: