നാല് പാക് പ്രവിശ്യകളില്‍ വിശാലമായത് തെക്കുപടിഞ്ഞാറന്‍ മേഖല. ഇതിന്റെ തലസ്ഥാനം ക്വറ്റ. ഒരു കോടി മുപ്പതുലക്ഷമാണ് ജനസംഖ്യ. ഉറുദു, ബലൂചി, പഷ്തു, സിന്ധി തുടങ്ങിയവയാണ് ഭാഷ. പ്രകൃതിവിഭവങ്ങള്‍കൊണ്ട് സമ്പന്നമെങ്കിലും അവികസിതം. ഗ്വദര്‍ തുറമുഖമാണ് പ്രധാന വ്യവസായം. പ്രകൃതി വാതക സമ്പത്താണ് മുഖ്യവരുമാന മാര്‍ഗം. രാജ്യത്തൊട്ടാകെ ഗ്യാസ് നല്‍കുന്നത് ബലൂചിസ്ഥാനാണ്. പാക്കിസ്ഥാനികളില്‍ നിന്ന് വ്യത്യസ്തമായ സാംസ്കാരിക പാരമ്പര്യമുള്ള ബലൂചികള്‍ പല കാരണങ്ങള്‍കൊണ്ടും വേറിട്ടു നില്ക്കുന്നു.
പൗരാണികതയുടെ ബലൂച്
അവിഭക്ത ഭാരതത്തിലെ വിശാലമായ മേഖലയായിരുന്നു ഇത്. പൗരാണിക ദേശമാണ്. ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ വരവിനുമുന്പ് പരതരാജാക്കന്മാരാണ് ഭരിച്ചിരുന്ന്. യോലമീര, ഭഗമീര, അര്‍ജുന, ഹ്വരമീര, മീരവാര, ഭീമാര്‍ജുന, കോസിയ, ദത്താര്ഹര്ന തുടങ്ങിയ ചക്രവര്‍ത്തിമാരാണ് കേള്‍വികേട്ടവര്‍. ഇവരെ പാര്ഥിയന്മാര് എന്നും വിളിച്ചിരുന്നു. (പാര്‍ഥന്മാര്‍ എന്നതില്‍ നിന്നാണ് ഈ പേരുവന്നതെന്ന് സംശയിക്കാം) ഭീമാര്‍ജുനന്‍ ഭരിച്ചിരുന്ന കാലത്തെ ചെമ്പ് നാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇവയില്‍ ഒന്നില്‍ ”യോലതാഖാമ പുത്രസ്യ പരതരാജ ഭീമാര്ജുനസ്യ” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഈ നാണയത്തിന്റെ മറുവശത്ത് ഭീമാര്ജുനന്റെ ശിരസിന്റെ ചിത്രമെന്ന് കരുതുന്ന ഒരാലേഖനവുമുണ്ട്. ബ്രാഹ്മി ലിപിയിലുള്ള എഴുത്തുമുണ്ട് ഇവയില്‍. ചില നാണയങ്ങളില്‍ സ്വസ്തിക ചിഹ്നവുമുണ്ട്.
ഇവര്‍ക്ക് ഇറാന് പാരമ്പര്യമാണെന്നാണ് ചില ചരിത്രകാരന്മാരുടെ വാദം. യേശുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടില്‍ ഗാന്ധാരവും സിന്ധും അടക്കി വാണ ശാകരാജാക്കന്മാരാണ് ഇവരെന്നാണ് സൂചന. ചന്ദ്രഗുപ്തന് രണ്ടാമന്റെ പടയോട്ടത്തിലാണ് ശാകന്മാരുടെ പ്രൗഢി തകര്‍ന്നത്. ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം ഭരണാധികാരികള്‍ ഇവിടം കീഴക്കിയത്. കൊടും പീഡനങ്ങളാകാം ജനതയെ ഇസ്ലാമാക്കിയത്. വിശാലമായ ഭാരതത്തിന്റെ ഭാഗമായ ബലൂചിസ്ഥാന്‍ ഭാരതം ബ്രിട്ടീഷുകാര്‍ പിടിച്ചതോടെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി.
അവരുടെ ഭരണകാലത്ത് നാല് നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്.സ്വാതന്ത്യാനന്തരം പാക്കിസ്ഥാന് രൂപം കൊണ്ടപ്പോള്‍ ബലൂചിസ്ഥാനെ അതിന്റെ ഭാഗമാക്കി.
52ല്‍ ബലൂചിസ്ഥാന്‍ സ്റ്റേറ്റ് യൂണിയനായി. അന്ന് ഗ്വദര്‍ തുറമുഖമുള്ള ഭാഗം ഒമാന്റെ ഭാഗമായിരുന്നു.55ല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ ഭാഗമാക്കി.58ല്‍ ഗ്വദര്‍ വാങ്ങി അതുകൂടി ബലൂചിസ്ഥാനില്‍ ചേര്‍ത്തു.
പോരാട്ടം സ്വാതന്ത്ര്യത്തിനുവേണ്ടി
പാക് സര്‍ക്കാരിനെതിരെ സ്വതന്ത്ര ബലൂചിസ്ഥാന്‍ വാദികള്‍ നിരന്തരം പോരാട്ടത്തിലാണ്. ഗറില്ല മാതൃകയിലുള്ള സായുധ ഒളിപ്പോരാട്ടം. പുതിയ രാജ്യം വേണമെന്നാണ് ആവശ്യം.
ബലൂചിസ്ഥാനില്‍ 1948ല്‍ തുടങ്ങിയതാണ് പ്രക്ഷോഭം. 48,59, 63, 73 മുതല്‍ 77 വരെയും ശക്തമായ മുന്നേറ്റങ്ങള്‍ ഉണ്ടായി. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം തേടി, 2003 മുതല്‍ അതിശക്തമായ ഗറില്ലാ യുദ്ധമാണ് അവിടെ നടക്കുന്നത്. ദുര്‍ബലമായ പാക് ജനാധിപത്യവും ഭീകരസംഘടനകളുടെ പ്രവര്‍ത്തനവും അഫ്ഗാനിസ്ഥാനിലെ തകര്‍ന്ന ക്രമസമാധാനവും പ്രക്ഷോഭങ്ങളുടെ തീവ്രത കൂട്ടി. പോരാളികള്‍ പലകുറി സര്‍ക്കാര്‍ കേന്ദ്രങ്ങളും ഓഫീസുകളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു.
പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും ജനം പട്ടണിയിലാണ്, ഇതിന് പാക് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ബലൂചിലെ വിഭവങ്ങള്‍ ചോര്ത്തിക്കൊണ്ടുപോകുകയാണെന്നും അവര്‍ ആരോപിക്കുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് പോരാട്ടങ്ങള്‍ക്കു പിന്നില്‍.
1931 ല്‍ സ്ഥാപിച്ച അന്‍ജുമാന്‍ ഇ ഇത്തേഹാദ് ഇ ബലൂചിസ്ഥാനാണ് വിദ്യാസമ്പന്നരായ ബലൂചികളുടെ മറ്റൊരു സുപ്രധാന സംഘടന. പിന്നീടിത് സ്വാതന്ത്ര്യ സമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ബലൂചിസ്ഥാനെ നാലായി തിരിച്ചു. മക്രാന്‍, ലസ് ബേല, ഖരാന്‍, കലാത്ത്. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണവും 1947ല്‍ പാക്കിസ്ഥാനൊപ്പം ചേര്‍ന്നു. കലാത്തിന്റെ നായകനായ അഹമ്മദ് യാര് ഖാന് മറ്റൊരു തീരുമാനമാണെടുത്തത്, കലാത്ത് സ്വതന്ത്രമായി നില്ക്കുക. പാക്കിസ്ഥാനൊപ്പം നില്ക്കാന് മുഹമ്മദ് അലി ജിന്ന നിര്‍ബന്ധിച്ചെങ്കിലും അഹമ്മദ് യാര് ഖാന്റെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു, പൗരാണികമായ തങ്ങളുടെ അസ്മിത നിലനിര്‍ത്തിയേ പറ്റൂയെന്നായിരുന്നു ഖാന്റെ നിലപാട്.
ഒടുവില്‍ ക്ഷമ നശിച്ച പാക്കിസ്ഥാന് 1948 മാര്‍ച്ച് 2ന്, ബലൂചിസ്ഥാന്റെ സിംഹഭാഗം വരുന്ന കലാത്തിനെ സൈന്യത്തെ വിട്ട് പിടിച്ചടക്കി. ഗത്യന്തരമില്ലാതെ അഹമ്മദ് യാര് ഖാന് ലയനക്കരാറില്‍ ഒപ്പിട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്മാരായ ആഗാ അബ്ദുള്‍ കരീം അലൂച്, മുഹമ്മദ് റഹീം എന്നിവര്‍ ആയുധങ്ങള്‍ അടിയറവച്ചില്ല. അവരുടെ നേതൃത്വത്തില്‍ 1950 വരെ പാക് സര്‍ക്കാരിനെതിരെ ഒളിയുദ്ധം തുടങ്ങി.55ല്‍ കലാത്ത് പ്രവിശ്യതന്നെ ഇല്ലാതാക്കി. എങ്കിലും നവാബ് നൗറോസ് ഖാന് ആയുധവുമായി ഇറങ്ങി. ഖാനും അനുയായികളും പാക് സൈന്യത്തിന്റെ പിടിയിലായി.ഖാന്റെ മക്കളെയും മരുമക്കളെയും അനന്തരവന്മാരെയും കുടുംബാംഗങ്ങളെയും പാക് ഭരണകൂടം വഞ്ചനാക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. നൗറോസ് ഖാന് തടവില്‍ കിടന്ന് മരിക്കുകയായിരുന്നു.
ഈ പോരാട്ടത്തോടെ ബലൂചികളുടെ വീര്യം കൂടി. 56ല്‍ പാക് ഭരണഘടന വന്നതോടെ പോര് രൂക്ഷം. ഇതോടെ പാക്കിസ്ഥാന് ബലൂചില്‍ താവളങ്ങള്‍ കെട്ടിപ്പൊക്കി, സൈനികരെ വിന്യസിച്ചു. ഷേര്‍ മുഹമ്മദ് ബിജ്റാനി മാറിന്റെ നേതൃത്വത്തില്‍ പാക് സര്‍ക്കാരിനെതിരെ വലിയ ഒളിപ്പോരാണ് പിന്നീട് കണ്ടത്.
63 മുതല്‍ 69 വരെ മാറിന്റെ നേതൃത്വത്തിലുള്ള യുദ്ധം തുടര്‍ന്നു. പിന്നീട് വെടിനിര്‍ത്തല്‍. 73ല്‍ വീണ്ടും പോരാട്ടം. പാക് സൈന്യം ഇറങ്ങി പ്രക്ഷോഭം അടിച്ചമര്‍ത്തി. ജനറല്‍ ടിക്കാ ഖാനായിരുന്നു അടിച്ചമര്‍ത്തലിന്റെ ചുമതല.വഞ്ചനാക്കുറ്റം ആരോപിച്ച് പ്രാദേശിക സര്‍ക്കാരിനെ പിരിച്ചുവിട്ട് സുള്‍ഫിക്കര്‍ അലി ഭൂട്ടോ ബലൂചില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. ഇതോടെ ബലൂചിസ്ഥാന്‍ പീപ്പിള്‍സ് ലിബറഷേന്‍ ഫ്രണ്ട് രൂപീകരിച്ച് പോരാട്ടം ഉഷാറാക്കി. ഇതില്‍ നാനൂറിലേറെ സൈനികര്‍ കൊല്ലപ്പെട്ടു. ജനങ്ങളും സ്വാതന്ത്ര്യസമര പോരാളികളുമായി പതിനായിരത്തോളം പേരും കൊല്ലപ്പെട്ടു. 70 മുതല്‍ 78 വരെ അതിരൂരക്ഷമായ പോരാട്ടമായിരുന്നു. പാക് സൈന്യത്തെ ഇറാന് സഹായിച്ചു.
2004 മുതല്‍ ബലൂചികളുടെ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം മറ്റൊരു ഘട്ടത്തിലെത്തി. 2005ല്‍ ബലൂചികള്‍ പതിനഞ്ചിന നിവേദനം പാക്കിസ്ഥാന് നല്കി. 2006ല്‍ ബലൂച് നേതാവ് നവാബ് അക്ബര്‍ ഖാന് ബച്തിയെ പാക് സൈന്യം വധിച്ചു. 2009ല്‍ ഏതാനും ബലൂച് ദേശീയ നേതാക്കളെ പാക്കിസ്ഥാന് അറസ്റ്റു ചെയ്തു. ദിവസങ്ങള്‍ക്കുശേഷം വെടിയുണ്ടയേറ്റ് അരിപ്പപോലായ മൃതദേഹങ്ങളാണ് ലഭിച്ചത്.
2009ല്‍ സ്വതന്ത്ര ബലൂച് പ്രഖ്യാപിച്ച് പോരാട്ടം തുടര്‍ന്നു. അകത്തും പുറത്തും വിദേശങ്ങളിലും ബലൂച് നേതാക്കള്‍ പാക്കസ്ഥാനെതിരായ പോരാട്ടത്തിലാണ്. പാക് സൈന്യം അവിടെ കൊടിയ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ജനങ്ങളെ പീഡിപ്പിക്കുക, കൊന്നൊടുക്കുക. മാധ്യമങ്ങള്‍ പോലും കടുത്ത സെന്‍സര്‍ഷിപ്പാണ് നേരിടുന്നത്. സൈന്യവും പാക് അധികൃതരും നല്‍കാത്ത ഒരു വാര്‍ത്തപോലും അവര്‍ക്ക് നല്‍കാനാവില്ല. പാക് സൈന്യത്തിനു പുറമേ ഭീകരരാണ് ബലൂചികള്‍ നേരിടുന്ന മറ്റൊരു ദുരന്തം.
ഒരു വശത്ത് പാക്കിസ്ഥാന്. മറുവശത്ത് അവരുടെ പിന്തുണയോടെ താലിബാന് അടക്കമുള്ള ഭീകരസംഘടനകള്‍. ക്വറ്റയില്‍ അടുത്തിടെ താലിബാന് നടത്തിയ ഭീകരാക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ഇരുകൂട്ടരും കൊന്ന് മുന്നേറുമ്പോള്‍ ഇരയാകുന്നത് ബലൂചികളും. പ്രകൃതി സമ്പത്തുകൊണ്ട് സമ്പന്നമാണെങ്കിലും ഒരു പ്രയോജനവും നാട്ടുകാര്‍ക്കില്ല. എല്ലാം പാക്കിസ്ഥാന് കൊള്ളയടിക്കുകയാണ്. സിന്ധ്, പഞ്ചാബ് കറാച്ചി പ്രവിശ്യകളില്‍ സമ്പന്നര്‍ പെരുകുമ്പോള്‍ ബലൂചികള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കടുത്ത ദുരിതത്തിലാണ്.
ഏഴുപതിറ്റാണ്ടു നീണ്ട പ്രക്ഷോഭത്തില്‍ പാക്കിസ്ഥാന് കൊന്നത് അരലക്ഷത്തിലധികം ബലൂച്ചി ജനതയെയാണെന്ന് നേതാക്കള്‍ പറയുന്നു. പല നേതാക്കളുടെയും തിരോധാനത്തിനു പിന്നില്‍ പാക് സൈന്യവും പാക് ചാരസംഘടനയായ ഐഎസ്ഐയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: