ഹരിപ്പാട്: സംസ്കൃതം ഭാഷകളുടെ മാതാവാണെന്നും സംസ്കൃത ദിനാഘോഷം സംസ്കൃതത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തില്‍ കരുവാറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന സംസ്കൃത ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ലോകത്തെ ആദ്യത്തെ സാഹിത്യം ഋഗ്വേദമാണ്.
പുരാതനകാലം മുതലുള്ള അറിവുകളെ കൈമാറിയത് സംസ്കൃതമാണ്. സംസ്ക്കരിക്കപ്പെട്ട ഭാഷയാണ് ഇത്. യോഗജ്ഞാനത്തെ വഹിച്ച ഭാഷ പതജ്ഞലിയുടേയും വ്യാസന്റേയും ഭാഷ പരിമിതപ്പെട്ടുകൂടാ. വിദേശ രാജ്യങ്ങളില്‍ ജര്‍മ്മനി സംസ്കൃതത്തെ ഗൗരവമായി കണക്കാക്കുന്നു. ഭാരതത്തില്‍ നിരവധി സംസ്കൃത സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷയെ ആധുനിക തലമുറ ഗൗരവമായി എടുക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാനാംശങ്ങള് കുട്ടികളില്‍ എത്തേണ്ടതായിട്ടുമുണ്ട്.
അതിന് പൊതുവിദ്യാലയങ്ങളുടെ അഭിവൃദ്ധി അനിവാര്യമാണെന്നും സ്വാമി പറഞ്ഞു. ചടങ്ങില്‍വെച്ച് സംസ്കൃത പണ്ഡിതരായ കേശവന് നമ്പൂതിരി, എന്‍. പത്മകുമാരിയമ്മ, കലാമണ്ഡലം ജിഷ്ണുപ്രതാപ് എന്നിവരെ ആദരിച്ചു. സംസ്കൃത സന്ദേശറാലി, സംസ്കൃത കലാവിരുന്ന്, പുരസ്ക്കാരദാനം എന്നിവയും നടന്നു. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അദ്ധ്യക്ഷത വഹിച്ചു.
കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുഷ്പകുമാരി, എ.ഇ.ഒ. മാരായ കെ.പി. കൃഷ്ണദാസ്, കെ. ചന്ദ്രമതി, സി.ഡി. ആസാദ്, ആര്. സീതാലക്ഷ്മി, ബി. കൃഷ്ണകുമാര്‍. എം. അജയകുമാര്‍, ജി. രാധാകൃഷ്ണന്, രാധാകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു. ആര്. ഉണ്ണിക്കൃഷ്ണന് സ്വാഗതവും പി. അനിയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: