പാക്കധീന കശ്മീരില്‍ ഭാരതത്തിന്റെ അവകാശം സ്ഥാപിക്കാന്‍ ലോക്സഭാ സീറ്റ് രൂപീകരിക്കാനുള്ള ശുപാര്‍ശ ഭാരത സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു.
ആലോചനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം വീണ്ടും പച്ചക്കൊടി കാട്ടിയേക്കും. ഭരണഘടനാ ഭേദഗതി വേണമെന്നതിനാല്‍ നിയമ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അഭിപ്രായം ആവശ്യമാണ്.
പ്രതിരോധത്തിലൂന്നിയുള്ള നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് നയതന്ത്ര രംഗത്തെ നിര്‍ണ്ണായക കാല്‍വയ്പ്പാണ് പിഒകെയിലെ ലോക്സഭാ സീറ്റ്. ജമ്മുകശ്മീര്‍ സ്റ്റഡി സെന്റര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിദേശനയത്തില്‍ സമഗ്രമായ മാറ്റം.
പാക്കിസ്ഥാനെതിരായ ജനവികാരം ശക്തമായ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങളുള്‍പ്പെടുന്ന പിഒകെയ്ക്കായി ലോക്സഭയില്‍ സീറ്റ് രൂപീകരിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ഭരണഘടനയുടെ 81-ാം അനുഛേദപ്രകാരം മറ്റൊരു രാജ്യത്തിന്റെ അധികാരത്തിലിരിക്കുന്ന പ്രദേശത്ത് ലോക്സഭാ സീറ്റുകള്‍ അനുവദിക്കാനാവില്ല. ഭരണഘടനാ ഭേദഗതിക്കുള്ള നിയമോപദേശം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്.കെ. ശ്രീവാസ്തവ 2013ല്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
13,297 ചതുരശ്ര കിലോമീറ്ററുള്ള പാക്കധീന കശ്മീരിലെ നിരവധി സംഘടനകള്‍ പാക് സര്‍ക്കാരിനും പട്ടാളത്തിനുമെതിരായ അതൃപ്തി പ്രകടിപ്പിക്കുകയും ഭാരതം ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനങ്ങളുടെ ഭാരതഅനുകൂല നിലപാടു വ്യക്തമാക്കുന്ന രേഖകളും കേന്ദ്രത്തിന് മുന്നിലുണ്ട്. പാക്കിസ്ഥാന്റെ ആക്രമണോത്സുക നയതന്ത്ര നീക്കങ്ങള്‍ക്ക് അതിലും ശക്തമായ തിരിച്ചടി നല്‍കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കമാണ് പിഒകെയിലെ ലോക്സഭാ സീറ്റ്. സ്വതന്ത്ര ഭാരതത്തിന് കീഴില്‍വരുന്ന പ്രദേശമായതിനാല്‍ ഇവിടെ ലോക്സഭാ സീറ്റ് രൂപീകരിക്കാന്‍ രാജ്യത്തിന് അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു.
ജമ്മുകശ്മീര്‍ നിയമസഭയില്‍ 24 സീറ്റ് പാക് അധിനിവേശ കശ്മീരിനായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കാറില്ല. പാക് നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ സാങ്കല്‍പ്പികമായി സീറ്റുകള്‍ ഒഴിച്ചിടുകയാണ്. ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം പ്രത്യേക പദവി യുള്ള ജമ്മുകശ്മീരില്‍ പിഒകെയ്ക്കായി 24 സീറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് ഭാരതത്തിന്റെ അവകാശവാദം ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തതിനാല്‍ മാത്രമായിരുന്നു.
പിഒകെയ്ക്കായി പുതിയ ലോക്സഭാ മണ്ഡലം രൂപീകരിക്കുമ്പോള്‍ മേഖലയാകെ ഭാരതത്തിന് കീഴില്‍ വരുമെന്ന പ്രഖ്യാപനമായി അതു മാറും. പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന പാര്‍ലമെന്റ് പ്രമേയങ്ങള്‍ക്കും മുന്‍ പ്രധാനമന്ത്രിമാരുടെ പ്രസ്താവനകള്‍ക്കും കൂടുതല്‍ കരുത്തുനല്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്ര തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: