മുണ്ടക്കയം: വനസംരക്ഷണത്തിന്റെ പേരില്‍ വനംവകുപ്പ് ആദിവാസികളുടെ ഭൂമി കയ്യേറുന്നതായും മൂഴിക്കല്‍ ട്രൈബല്‍ ട്രൈബല്‍ സെറ്റില്മെന്റ്ഏരിയായില് കൃഷിഭൂമി കയ്യേറിയുള്ള ജണ്ട നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നും ഐക്യ മല അരയ മഹാസഭാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുണ്ടക്കയം, കോരുത്തോട്, മൂഴിക്കല്‍, പാറാന്തോട് ട്രൈബല്‍ സെറ്റില്‍മെന്റുകളിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ കൃഷിഭൂമി കയ്യേറിയാണ് വനംവകുപ്പ് ജണ്ട നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള കിടങ്ങില്‍ നിന്നും കര്‍ഷകരുടെ സ്ഥലത്തേക്ക് പത്ത് അടിയിലേറെ ഇറക്കിയാണ് കിലോമീറ്ററുകളോളം ജണ്ട നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ജണ്ട നിര്‍മ്മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ പതിനാലോളം കര്‍ഷകര്‍ക്ക് മാത്രം ഏക്കറുകണക്കിന് സ്ഥലം നഷ്ടമാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഭൂമിയിലാണ് ഇത്തരത്തില്‍ കടന്നുകയറ്റം നടത്തുന്നത്. ഇത്തരത്തില്‍ നിര്‍മ്മാണം നടത്തുമ്പോള്‍ പ്രദേശവാസികളായ ആദിവാസികളെ ഉള്‍പ്പെടുത്തണമെന്ന് നിയമമുണ്ട് ഇത് അവഗണിച്ചാണ് ഇരുന്നൂറിലേറെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ യാതൊരു കൂടിയാലോചനയും ഇല്ലാതെ വനംവകുപ്പ് ജണ്ട നിര്‍മ്മാണം തുടരുന്നത്. വനംവകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഐക്യമലഅരയ മഹാസഭാ ജനറല്‍ സെക്രട്ടറി പി കെ സജീവ്, കെ. ജി. ഗിരീഷ്, ഷിബു കുറുമ്പനയ്ക്കല്‍, ശശി കൊട്ടാരത്തില്‍, സജീവ് ഇട്ടിശ്ശേരില്, കെ. സി. ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: