രൂപംകൊണ്ടതുമുതല്‍ മാന്യതയും മര്യാദയും കൈവിട്ട രാജ്യമാണ് പാക്കിസ്ഥാന്. അധാര്‍മികതയാണ് അതിന്റെ കൈമുതല്‍. അതുകൊണ്ടുതന്നെ നേരും നെറിയുമവര്‍ക്ക് ബാധകമല്ലെന്നമട്ടാണ്.
ഭാരതത്തെ വെട്ടിമുറിച്ച് സ്ഥാപിച്ച പാക്കിസ്ഥാന് എന്നും ഭാരതത്തോട് ഏറ്റുമുട്ടാനാണ് ഉത്സാഹം കാട്ടിക്കൊണ്ടിരിക്കുന്നത്. വാളെടുത്തവന്‍ വാളാലെന്ന ചൊല്ലുപോലെ ഭാരതത്തോട് പൊരുതുന്നതിനേക്കാള്‍ ഇരട്ടിശക്തിയുള്ള ആഭ്യന്തര കലഹത്തോടെ കലങ്ങിമറിയുകയാണ് ആ രാജ്യം. ഒന്നുകില്‍ ശത്രുരാജ്യത്തോട് യുദ്ധംചെയ്ത് തോല്‍ക്കുക, അല്ലെങ്കില്‍ സ്വന്തം ജനങ്ങള്‍ തമ്മില്‍ തല്ലിച്ചാവുക. പാക്കിസ്ഥാന്റെ ചരിത്രം പരിശോധിച്ചാല്‍ അതാണ് കാണാനാവുക. ആരാധനാലയങ്ങളിലും ആശുപത്രികളിലും ചന്തകളിലും വിദ്യാലയങ്ങളിലുമെല്ലാം ചോരച്ചാലുകളുണ്ടാക്കുന്നതിലെ വൈദഗ്ധ്യം അവര്‍ എത്രയോ തവണ തെളിയിച്ചിട്ടുണ്ട്.
വിഘടനവാദികളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും ഉല്‍പ്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്, കശ്മീരിന്റെ പേരിലാണ് ഭാരതവുമായി കലഹത്തിന് നില്‍ക്കുന്നത്. ഇരുരാജ്യങ്ങളും സ്വാതന്ത്ര്യം നേടിയതുമുതല്‍ പാക്കിസ്ഥാന് ഭാരതത്തിനെതിരെ തിരിയാന്‍ തുടങ്ങി. 1947 ല്‍ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂമി അവര്‍ കയ്യേറി. പാക്കിസ്ഥാന് കയ്യേറിയ കശ്മീര്‍ കരാറടിസ്ഥാനത്തില്‍ ഭാരതത്തിന് കൈമാറേണ്ടതാണ്. അത് ചെയ്തില്ലെന്നുമാത്രമല്ല, കശ്മീര്‍ മൊത്തമായി പിടിക്കാനായിരുന്നു നേരിട്ടുള്ള യുദ്ധവും ഇപ്പോഴും തുടരുന്ന അപ്രഖ്യാപിത യുദ്ധവും.
പാക്കിസ്ഥാന് റിപ്പബ്ലിക്കായി 1956 ല്‍ പ്രഖ്യാപിക്കപ്പെട്ടു. 1958ല്‍ പട്ടാള അട്ടിമറിയിലൂടെ അയൂബ് ഖാന് അധികാരം പിടിച്ചെടുത്തു. അയൂബ് ഖാന്റെ പിന്‍ഗാമി യാഹ്യാഖാന്റെ കാലത്ത് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍നിന്നും ആയിരത്തിലേറെ മൈലുകള്‍ അകലെയുള്ള കിഴക്കന്‍ പാക്കിസ്ഥാന് സാമ്പത്തിക, രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെ പേരില്‍ ആഭ്യന്തര കലഹത്തിലേക്കു നീങ്ങി. ഇതു ക്രമേണ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരമായി മാറി. 1971ലെ ഭാരത-പാക് യുദ്ധത്തിനൊടുവില്‍ കിഴക്കന്‍ പാക്കിസ്ഥാനെ പടിഞ്ഞാറുനിന്നും മോചിപ്പിച്ചു.
കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് എന്ന പേരില്‍ പുതിയ രാജ്യമായി. പട്ടാള ഭരണം അവസാനിപ്പിച്ച് പാക്കിസ്ഥാനില്‍ 1972 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നു. 1977ല്‍ സിയ ഉള് ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും 1979ല്‍ ഭൂട്ടോയെ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം നാലുപതിറ്റാണ്ടോളം ‘മതേതര രാജ്യമായി’ നിലകൊണ്ട പാക്കിസ്ഥാനെ സിയ ഉള് ഹഖ് ശരീഅത്ത് നിയമത്തിന് കീഴിലാക്കി. ഇതോടെ ഭരണത്തിലും സൈന്യത്തിലും മതപരമായ സ്വാധീനം ശക്തമായി. 1988ല്‍ ജനറല്‍ സിയ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ വീണ്ടും ജനാധിപത്യഭരണത്തിനു വഴിതെളിഞ്ഞു. അട്ടിമറിയും തമ്മിലടിയും കൂടപ്പിറപ്പാണവിടെ.
പാക്കിസ്ഥാന് എന്നാല്‍ പുണ്യഭൂമി എന്നാണത്രേ അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ശാപഭൂമിയാണ്. 1999 ജൂണില്‍ കാര്‍ഗിലില്‍ സൈനിക ഏറ്റുമുട്ടലുണ്ടായി. അതേവര്‍ഷം ഒക്ടോബറില്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷറഫ് സൈനിക അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചു. 2001ല്‍ മുഷറഫ് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു. പലപ്പോഴും പട്ടാളമാണ് പാകിസ്ഥാന്റെ രാഷ്ട്രീയഗതി നിര്‍ണ്ണയിക്കുന്നത്.
അരക്ഷിതാവസ്ഥയും അട്ടിമറിയും സ്വഭാവമാക്കിയ പാക്കിസ്ഥാനില്‍ സമാധാനമെന്നത് മരീചികയാണ്. ലോകത്തിന്റെ കെടാവിളക്കായ ഭാരതത്തെ അണയ്ക്കാന്‍ പാക്കിസ്ഥാന് എത്ര ജന്മമെടുത്താലും കഴിയില്ലെന്ന് അവര്‍ കാണാന്‍ പോകുന്നേയുള്ളൂ. ഭാരതവുമായി ആയിരം വര്‍ഷം യുദ്ധംചെയ്യുമെന്ന് വീമ്പടിച്ച ഭൂട്ടോമാരുടെ ദുരന്തം ലോകം കണ്ടതാണ്.
അമേരിക്കയുമായി സുദൃഢ ബന്ധം നിലനിര്‍ത്തിപ്പോരുന്ന രാജ്യമാണ് പാക്കിസ്ഥാന്. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 ലെ ഭീകാരാക്രമണത്തിനുശേഷം അമേരിക്ക ആഗോളതലത്തില്‍ ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ നടത്തുന്ന സൈനികനയതന്ത്ര ഇടപെടലുകളില്‍ പാക്കിസ്ഥാന്റെ സഹകരണം തൃപ്തികരമല്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞത് തിരിച്ചടിയാണ്.
വിഘടനവാദവും പാക്കിസ്ഥാന് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വിഘടനവാദവും അനുബന്ധ പോരാട്ടങ്ങളും കാലങ്ങളായി നിലവിലുണ്ട്. പ്രശ്നങ്ങള്‍ ഇപ്പോള്‍ രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ കാര്യം ഓര്‍മ്മിപ്പിച്ചത് താക്കീതായി മാറിക്കഴിഞ്ഞു. ബലൂച് ജനത മോദിയെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. ഒരു കൃത്രിമ രാജ്യമാണ് പാക്കിസ്ഥാന്.
കൃത്രിമമായതിനൊന്നിനും ശാശ്വതമായ നിലനില്‍പ്പില്ല. പാക്കിസ്ഥാനെ കാത്തിരിക്കുന്നത് സ്വഭാവിക അന്ത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: