കറുകച്ചാല്‍: ശാന്തിപുരത്തിനടുത്ത് തൃക്കോയിക്കല്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി മോഷണവും മോഷണശ്രമവും നടക്കുന്നു. ബുധനാഴ്ച്ച രാത്രിയില്‍ തൃക്കോയിക്കല്‍ മുതലപ്ര റോഡിലുള്ള പുതുപ്പറമ്പില്‍ ശാന്തകുമാര്‍ (മുട്ടപ്പള്ളികൊച്ച്) ന്റെ കടയില്‍ പൂട്ടുതല്ലിപ്പൊളിച്ച് മോഷണം നടത്തി. കടയിലേക്ക് അന്നു പകല്‍ കൊണ്ടുവന്ന സാധനങ്ങളും ബേക്കറി സാധനങ്ങളുമാണ് അപഹരിച്ചത്. ഏകദേശം 5000 രൂപയുടെ സാധനം നഷ്ടപ്പെട്ടതായി പറയുന്നു. കടഉടമ ഇതിനോടു ചേര്‍ന്നാണ് താമസിക്കുന്നത്. നേരം പുലര്‍ന്നാണ് കടകുത്തിപ്പൊളിച്ചതായി കണ്ടത്. ഈ കഴിഞ്ഞ ദിവസം ഇവിടെയുള്ള ഓമനക്കുട്ടന് എന്ന ഓട്ടോഡ്രൈവറുടെ വീട്ടിലും മോഷണം നടന്നു. ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. രാത്രി കാലങ്ങളില്‍ വീടുകളില്‍ കതകിനു മുട്ടുന്നതായി പറയുന്നുണ്ട്. വീട്ടുകാര്‍ ഉണര്‍ന്നു എന്നുതോന്നിയാല്‍ മോഷ്ടാക്കള്‍ സ്ഥലം വിടും. ഒന്നും കിട്ടിയില്ലെങ്കില്‍ വീടിന്റെ പരിസരത്തുള്ള കോഴിക്കൂട്ടില്‍ നിന്ന് കോഴികളേയും മോഷ്ടിക്കും. രണ്ടാഴ്ച്ചയോളമായി കള്ളന്മാര് ഈ പ്രദേശത്തു വിലസുന്നുണ്ട്. ഇതുകാരണം നാട്ടുകാരും ഭീതിയിലാണ്. രണ്ടാഴ്ച്ച മുമ്പ് സാമൂഹ്യവിരുദ്ധര്‍ കൂട്ടമായി എത്തി ഭീഷണി മുഴക്കിയിരുന്നു. കറുകച്ചാല്‍ പോലീസ് എത്തിയതോടെ സാമൂഹ്യവിരുദ്ധരും ഒതുങ്ങിയിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ഇരുമ്പുകുഴിയില്‍ ഇരുകൂട്ടര്‍ തമ്മില്‍ കയ്യേറ്റമുണ്ടായി. എഴിങ്കാലഭാഗത്ത് മദ്യപന്മാരുടെ ശല്യമാണ്. സന്ധ്യയായാല്‍ ഈ വഴി പോകുവാന്‍ ഭയമാണ്. നിരവധി അടിപിടികള്‍ നടന്ന പ്രദേശമാണ്. ആള്‍താമസം തീരെയില്ലാത്ത എഴിങ്കാലായില് മദ്യപന്മാര് വാഹനത്തില്‍ എത്തിയാണ് മദ്യപാനം നടത്തുന്നത്. എഴിങ്കാല, ഇരുമ്പുകുഴി, തൃക്കോയിക്കല്‍ ഭാഗങ്ങളില്‍ കറുകച്ചാല്‍ പോലീസിന്റെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: