ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സഹപാഠിയെ ബലാത്സംഗത്തിനിരയാക്കിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് കീഴടങ്ങി. തീവ്ര ഇടതു സംഘടനയായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്(ഐസ) മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്മോള് രത്ത(29) നാണ് ഇന്നലെ വസന്ത്കുഞ്ജ് നോര്‍ത്ത് പോലീസില്‍ കീഴടങ്ങിയത്.
പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. രത്തനെതിരെ നടപടിയാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം പടരുന്നതിനിടെയാണ് കീഴടങ്ങല്‍. കഴിഞ്ഞ ഞായറാഴ്ച മുതല്‍ രത്തന്‍ ഒളിവിലായിരുന്നു.
സിനിമയുടെ സിഡി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഹോസ്റ്റല്‍ മുറിയിലെത്തിച്ച് രത്തന്‍ പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്കിയ വിദ്യാര്‍ത്ഥിനി പരാതിയില്‍ ഉറച്ചു നിന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി 13 തവണ തന്നെ വിളിച്ചതായും മൊഴിയിലുണ്ട്.
രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് അറസ്റ്റു ചെയ്തവരെ പിന്തുണച്ച് ക്യാംപസില്‍ നടന്ന സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു രത്തന്‍. രത്തനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ എബിവിപി വൈസ് ചാന്‍സലറെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: