കൊടകര(തൃശൂര്‍): സീറോ മലബാര്‍ സഭ നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയ്ക്കു തുടക്കം. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയോടെയാണ് അസംബ്ലി തുടങ്ങിയത്.
സഭ ഇന്ന് വലിയ സഹനങ്ങള്‍ ഏറ്റുവാങ്ങുന്നു. ലോകമെമ്പാടും വൈദികരും സന്യസ്തരും പീഡനങ്ങളേല്‍ക്കുന്ന സ്ഥിതിയുണ്ട്. ഫാ. ടോം ഉഴുന്നാലിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ടു മാസങ്ങളായിട്ടും വിവരങ്ങള്‍ ലഭിക്കുന്നില്ല. മാര്‍ ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി.
ഭാരതത്തിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്കോറസ്, സിബിസിഐ സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്കിരിനാസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസംബ്ലി സെക്രട്ടറി ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഡോ. ടോണി നീലങ്കാവില്‍, ഡോ. മാര്ട്ടിന് കല്ലുങ്കല്‍, ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണങ്ങള്‍ നടത്തും. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി 28നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: