അഫ്ഗാനിസ്ഥാന്, മധ്യേഷ്യ എന്നിവയ്ക്ക് അതിരിട്ടും, ഇറാന് മധ്യപൂര്‍വ ദേശം എന്നിവയെ ചാരിയും നിലകൊള്ളുന്ന പാക്കിസ്ഥാന്, തന്ത്രപ്രധാന മേഖലയാണ്. ആദ്യം മുതല്‍ സ്വന്തം ഭൂപ്രദേശങ്ങള്‍ മറ്റ് ശക്തികള്‍ക്ക് വാടകയ്ക്ക് കൊടുത്ത് ഭാരതത്തിന് ഭീഷണി ഉയര്‍ത്തിയിരുന്നു. അന്‍പതുകളിലും അറുപതുകളിലും, റഷ്യയ്ക്ക് മേല്‍ ചാരപ്രവര്‍ത്തനത്തിനും സിഐഎയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ജിഹാദ് സംഘടിപ്പിക്കാനും അമേരിക്കക്ക് പാക്കിസ്ഥാന് സ്ഥലം വാടകയ്ക്കു കൊടുത്തു. അഫ്ഗാനിസ്ഥാന്-പാക് അതിര്‍ത്തിയില്‍, റഷ്യയ്ക്ക് ഭീകരവ്രണങ്ങള് സമ്മാനിക്കാന്‍ ജിഹാദ് ഫാക്ടറി തന്നെ രൂപംകൊണ്ടു.
സോവിയറ്റ് യൂണിയന് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയത്, തിരിച്ചടിക്കു കാരണമായി. അത് സ്വന്തം വിജയമെന്നു കരുതിയ അഫ്ഗാന് ജിഹാദ് ഭടന്മാര്, അമേരിക്കയെ തന്നെ ഉന്നംവച്ചു. അഫ്ഗാന് മുജാഹിദിന് വിവേചനമില്ലാതെ ആയുധസഹായം നല്‍കിയത്, പാക്കിസ്ഥാനിലെ പൗരസമൂഹത്തെയും ആയുധവത്കരിച്ചു; കാരണം, മുജാഹിദീന്റെ താവളം പാക്കിസ്ഥാനായിരുന്നു. അങ്ങനെ അന്തഛിദ്രമുണ്ടായി. എണ്‍പതുകള്‍ മുതല്‍ രണ്ടായിരം വരെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന്, പാക്കിസ്ഥാന് വന്‍തോതില്‍ പണവും ആയുധങ്ങളും കിട്ടി. അങ്ങനെ സ്വന്തം മേഖലയെത്തന്നെ പാക്കിസ്ഥാന് വഴിപിഴപ്പിച്ചു.
വാടക രാജ്യമായിത്തീര്‍ന്ന പാക്കിസ്ഥാന്, വാടക ആവശ്യകതയായി മാറി. 2014 ല്‍ അമേരിക്ക അഫ്ഗാനിസ്ഥാന് വിട്ടപ്പോള്‍, പാക്കിസ്ഥാന്, ചൈനയ്ക്ക് സ്ഥലം വാടകയ്ക്കു നല്കി.
തെക്കുപടിഞ്ഞാറു പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്വദാര്‍ ചൈനയ്ക്ക് നാവികത്താവളമായി നല്കി. ചൈനയെ അതിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ നിന്ന് പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത്തിലേക്കും ഗ്വദാറിലേക്കും ന്യൂ സില്‍ക്ക് റോഡ് ഉണ്ടാക്കാന്‍ ക്ഷണിച്ചു. ബലൂചിസ്ഥാനിലെ ഈ തുറമുഖത്തേക്കുള്ള പ്രവേശനം ചൈനക്ക് നിര്‍ണായകമാണ്. മധ്യപൂര്‍വദേശത്തുനിന്നും ആഫ്രിക്കയില്‍നിന്നും ഇന്ധനമെത്തിക്കാന്‍, ഇന്ത്യന്‍ സമുദ്രം, മലാക്കാ ഉള്‍ക്കടല്‍ വഴിയാണ്, ചൈന ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയ്ക്കു കീഴില്‍, പാക്കിസ്ഥാനെ എത്ര കണ്ടു സഹായിക്കാമെന്ന കാര്യത്തില്‍ ചൈന അമാന്തിച്ചു നില്‍ക്കുകയായിരുന്നു. ദീര്‍ഘനിക്ഷേപത്തിന്, പാക്കിസ്ഥാന് സുസ്ഥിരമായിരിക്കുമോ? എന്നാല്‍ ഇപ്പോള്‍, സീ ജിന്‍പിങ് പാക്കിസ്ഥാനില്‍ 3,08,200 കോടി രൂപ (46 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചിരിക്കുന്നു. ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള പൂച്ചക്കൈയാണ്, ചൈനയ്ക്ക് പാക്കിസ്ഥാന്. ഗ്വദാറില്‍ നാവികത്താവളമുണ്ടായതോടെ, ഇന്ത്യാ സമുദ്രമേഖലയില്‍, ചൈനയുടെ ആഗ്രഹങ്ങള്‍ക്ക് കുതിച്ചുചാട്ടമുണ്ടായി. പാക്കിസ്ഥാന്, സൂത്രത്തോടെ, ചൈനയ്ക്കൊപ്പം, അമേരിക്കയെയും കൊതിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാന് ശുദ്ധമാക്കാന്‍ അമേരിക്കയ്ക്ക് പാക്കിസ്ഥാന് വേണം. എഫ്എടിഎ (വടക്കന്‍ വസീറിസ്ഥാന്) മേഖലയില്‍, പാക്ക് പട്ടാളമേധാവി ജനറല്‍ റഹീല്‍ ഷരീഫ്, ‘ജര്‍ബ്-ഇ-അസ്ബ്’ ഓപ്പറേഷന് നടത്തി, അമേരിക്കയുടെ പ്രീതിക്കായി. മുന്‍ മേധാവി ജനറല്‍ കയാനി സ്ഥാനമൊഴിയുംവരെ ഇതിനുവഴങ്ങിയിരുന്നില്ല.
ഭരണം പട്ടാളത്തിനു തന്നെ
ഇതില്‍ തൃപ്തരായ അമേരിക്ക, അഫ്ഗാനിസ്ഥാനെ, പാക്കിസ്ഥാന്റെ സംരക്ഷിത രാജ്യമാക്കിക്കഴിഞ്ഞു. ഭാരതത്തോട് അമേരിക്ക പറഞ്ഞിരിക്കുന്നത്, അഫ്ഗാനിസ്ഥാന് വിട്ട്, ദക്ഷിണ ചൈനാ സമുദ്രത്തില്‍ ശ്രദ്ധിക്കാനാണ്. എങ്കിലും, പാക്ക്-യുഎസ് ബന്ധം വഷളാവുകയാണ്. താലിബാനെ സന്ധി സംഭാഷണത്തിലേക്കു കൊണ്ടുവരുന്നതില്‍ പാക്കിസ്ഥാന് തോറ്റതാണു കാരണം. ഇതിനാല്‍, എട്ട് എഫ്-16 പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പാക്കിസ്ഥാനുള്ള സഹായം, അമേരിക്കന്‍ കോണ്‍ഗ്രസ് നിരസിച്ചിരിക്കുന്നു. ആണവശേഷിയുള്ള ഈ വിമാനങ്ങള്‍ വില്‍ക്കുന്നതിനെതിരെ ഭാരതം പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
മോദി ഭരണകൂടം, ആദ്യം മുതല്‍, പാക്കിസ്ഥാനോടും എല്ലാ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളോടും മമതാ ബന്ധമാണ് കാട്ടിയത്. മോദി നവാസ് ഷെരീഫുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഷെരീഫിന് പാക് പട്ടാളത്തിന്റെ സ്വാധീനം കുറച്ച്, ഭാരതവുമായി അടുക്കാനാണ് ആഗ്രഹം. എന്നാല്‍ പാക്കിസ്ഥാനുള്ളില്‍ ആഴമുള്ള പട്ടാള-ഐഎസ്ഐ അച്ചുതണ്ട്, ഈ സമാധാനശ്രമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഗുരുദാസ്പൂരിലെ ഭീകരാക്രമണവും പത്താന്‍കോട്ട് വ്യോമത്താവളത്തിലെ ജെയ്ഷെ മുഹമ്മദ് (ജെഇഎം) ആക്രമണവും ഇതിന്റെ ഭാഗമായിരുന്നു.
ഈ വ്യോമതാവളത്തിലാണ്, ഭാരതം, അഫ്ഗാന് പോര് വിമാന പൈലറ്റുമാരെ പരിശീലിപ്പിക്കുന്നത്. തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഭാരത കോണ്‍സുലേറ്റില്‍ ആക്രമണമുണ്ടായി. സന്ദേശം വ്യക്തമായിരുന്നു: അഫ്ഗാനിസ്ഥാന് അവരുടെ സംരക്ഷിത രാജ്യം; ഭാരതം ഇടപെടരുത്. ഈ പ്രകോപനങ്ങള്‍ക്കിടയിലും മോദി സര്‍ക്കാര്‍ സമാധാനശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍, പത്താന്‍കോട്ട് ആക്രമണം ഇതിനു വിരാമമിട്ടു. അതു കഴിഞ്ഞും ഭാരതം, പത്താന്‍കോട്ട് സംയുക്ത അന്വേഷണത്തിനു തയ്യാറായി. പാക്കിസ്ഥാനിലെ ജനാധിപത്യസര്‍ക്കാരിനെ സഹായിച്ച്, പട്ടാളത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു, ലക്ഷ്യം.
നാം സ്വയം ചോദിക്കണം: ഇതെന്നെങ്കിലും നടക്കുമോ? ഭാരതം ഷെരീഫിനോടു കാട്ടിയ മമത, മരണചുംബനമായി പരിണമിച്ചു.
ഇന്ന് പനാമ രേഖകളുടെ ചോര്‍ച്ചയ്ക്കു ശേഷം ഷെരീഫ് തീരെ ചെറുതായി, തന്റെ കുടുംബത്തിന് എതിരായ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് തികച്ചും ദുര്‍ബലനായി. പാക് പട്ടാളം അവിടെ ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷാനയങ്ങളും കശ്മീര്‍ കാര്യവും എല്ലാം അവരാണ് നിയന്ത്രിക്കുന്നത്. ആണവ ബട്ടണ്‍ നിയന്ത്രിക്കുന്നതും അവരാണ്. സൈനിക അട്ടിമറികള്‍ വിപരീത ഫലം ഉണ്ടാക്കുമെന്ന് അവര്‍ പഠിച്ചു. പിന്നിലിരുന്ന് ജനതയെ നിയന്തിക്കാന്‍ ഇന്ന് പട്ടാളത്തിന് എളുപ്പമാണ്. പാവകളി മികച്ചതാക്കാന്‍ പാക് സൈന്യം പഠിച്ചു. കോര്‍ കമാന്‍ഡര്‍മാരുടെ കൊളീജിയമാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ വിധി നിശ്ചയിക്കുന്നത്.
അതിവേഗം പെരുകുന്ന പാക് ആണവായുധങ്ങള്‍ നശിപ്പിക്കാനും ആണവായുധ പദ്ധതിതന്നെ വേണ്ടെന്ന് വെപ്പിക്കാനും സിവില്‍ ആണവക്കരാറില്‍ പാക്കിസ്ഥാനെക്കൊണ്ട് ഒപ്പുവയ്പ്പിക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.
ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് ഷെരീഫ് വഴങ്ങുമോയെന്നാണ് പാക് പട്ടാളത്തിന്റെ പേടിസ്വപ്നം. അതിനാല്‍ ആഭ്യന്തര സുരക്ഷ മോശമെന്ന ഉമ്മാക്കി കാട്ടി, വാഷിങ്ടണിലെ നാലാമത് ആണവ ഉച്ചകോടിയിലേക്ക് പോകാന്‍ അവര്‍ ഷെരീഫിനെ അനുവദിച്ചില്ല. ഈ ഉച്ചകോടിയിലാണ് പ്രസിഡന്റ് ഒബാമ ഒരിക്കല്‍ക്കൂടി ഭാരതത്തെയും പാക്കിസ്ഥാനെയും ഒന്നിച്ച് വിമര്‍ശിച്ചത്. ആണവായുധങ്ങള്ക്കുവേണ്ടി ശ്രമിച്ച് തെക്കനേഷ്യയില്‍ ആണവ ലഭ്യതയുണ്ടാക്കുന്നതിനാണ് പാക്കിസ്ഥനെ വിമര്‍ശിച്ചത്. പാര്‍ലമെന്റാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ അനുവര്‍ത്തിക്കേണ്ട തന്ത്രം രൂപീകരിച്ചതിന് ഭാരതത്തെയും.
പരമ്പരാഗത രീതിയില്‍ പ്രതികരിക്കാതെ, പാക്കിസ്ഥാന്റെ ഭീകരാക്രമണം സ്ഥിരമായി സഹിക്കാനായിരുന്നു ഫലത്തില്‍ ഭാരതത്തിനുള്ള അമേരിക്കയുടെ നിര്‍ദ്ദേശം. ജമ്മുകശ്മീരില്‍ ഇളവുചെയ്യാന്‍ യുഎസ് ഭരണകൂടം ഭാരതത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പശ്ചാലത്തില്‍ ഈ നിര്‍ദ്ദേശത്തില്‍ അത്ഭുതമൊന്നുമില്ല.
സൈനിക സ്വാധീനം കുറച്ച്, പാക്കിസ്ഥാനിലെ ജനാധിപത്യം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നതെങ്കിലും സൈന്യവും ഐഎസ്ഐയും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമാകുകയാണ്. നവാസ് ഷെരീഫിന്റെ സിവില്‍ നേതൃത്വത്തോട് ബന്ധപ്പെടാനുള്ള ഭാരതത്തിന്റെ ശ്രമം ഷെരീഫിന് മരണചുംബനമായി.
71ലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഭരണവുമായി ബന്ധം സ്ഥാപിക്കാന്‍ ഭാരതം ശ്രമിച്ചിരുന്നു. ഇതു മുതലെടുത്ത് ഭാരതത്തില്‍ നിന്ന് വലിയ ഇളവുകള്‍ നേടിയെടുത്ത അയാള്‍, ജമ്മുകശ്മീരില്‍ ഒരിഞ്ചുപോലും വഴങ്ങാതെ, കൂടുതല്‍ സമയത്തിന് അഭ്യര്‍ഥിച്ചു.അവസാനം സൈന്യം ഭൂട്ടോയെ പുറത്താക്കി തൂക്കിക്കൊന്നു. പാക്കിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള നമ്മുടെ ശ്രമം തിരിച്ചടിച്ചു.നവാസ് ഷെരീഫും ജനറല്‍ റഹീല്‍ ഷെരീഫും തമ്മിലുള്ള പോരില്‍ യൂണിഫോം ധരിച്ച ഷെരീഫാണ് ജയിച്ചത്. പനാമ രേഖകള്‍ പുറത്തായതോടെ, അഴിമതിയാരോപണങ്ങള്‍ ഷെരീഫിനെ ദുര്‍ബലനാക്കി.
ശക്തിയുടെ ഭാഷ മാത്രം മനസിലാകുന്ന, പാക് സൈന്യവുമായിട്ടാണ് നമുക്ക് ബന്ധപ്പെടേണ്ടിവരുന്നതെന്നതാണ് ഇപ്പോഴത്തെ പച്ചയായ സത്യം. ഇസ്ലാമാബാദിലെ ഭരണകൂടവുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള നമ്മുടെ ശ്രമങ്ങളെല്ലാം മരണചുംബനങ്ങളായി മാറുകയാണ്.ദുര്‍ബലനായ ഷെരീഫുമായി ചര്‍ച്ച നടത്തുന്നതില്‍ ഒര്‍ഥവുമില്ല. അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, പാക് സൈന്യം അയാളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തകയേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: