ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പിഴവുകളും ദുര്‍ബലമായ സംഘടനാ സംവിധാനങ്ങളുമാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി ആയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം യു.പി.ഐ ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
തോല്‍വിക്ക് കാരണങ്ങള്‍ ഏറെയാണ്. അതിലൊന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പാളിച്ച തന്നെയാണ്. വിലക്കയറ്റം ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കിയെന്നും സോണിയ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ അംഗീകരിക്കുകയാണെന്നും ഈ തിരിച്ചടി ഒരു പാഠമാണെന്നും സോണിയ പറഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിരിക്കും ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുകയെന്നും സോണിയ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ നയിക്കാന്‍ മികച്ച നേതാക്കന്മാര് ഇല്ലാതെ പോയതാണോ തോല്‍വിക്ക് കാരണമെന്ന ചോദ്യത്തിന് ധാരാളം നേതാക്കന്മാര് കോണ്‍ഗ്രസിന് ഉണ്ടെന്നും അതാണ് പ്രശ്നമെന്നും സോണിയ മറുപടി നല്കി. രാഹുല്‍ ഗാന്ധിക്കു തെറ്റായ ഉപദേശം ലഭിച്ചതായി കരുതുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തും. പരാജയ കാരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ദേശീയ- സംസ്ഥാന നേതാക്കളുടെ യോഗം വിളിക്കും.
പഞ്ചാബില്‍ പിപിപിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ടുകളില്‍ ധ്രുവീകരണമുണ്ടാക്കി. 23ഓളം പരമ്പരാഗത പാര്‍ട്ടി സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇതു കാരണമായി. ഗോവയില്‍ ഭരണത്തിലുള്ള അതൃപ്തിയാണു പ്രതിഫലിച്ചത്. അഴിമതിക്കെതിരേ ആത്മാര്‍ഥമായും ഗൗരവകരവുമായും നടപടി സ്വീകരിച്ചതു കോണ്‍ഗ്രസാണ്. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ആരാണ് ? ലോക്സഭയില്‍ തങ്ങള്‍ അതു പാസാക്കി. എന്നാല്‍ ബില്ലിനു രാജ്യസഭയില്‍ തടസം സൃഷ്ടിച്ചത് ആരാണെന്നും സോണിയ ചോദിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ സോണിയ തള്ളി. പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സോണിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: