തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോളേജുകള്‍ പരസ്യങ്ങള്‍ പുറത്തിറക്കി. മുഴുവന്‍ സീറ്റും സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറും തുടങ്ങി. അതിനിടെ സ്വാശ്രയ മെഡിക്കല്‍ കോളേജ്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. കേസ് മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും. നീറ്റ് പ്രവേശനപ്പട്ടികയില്‍ നിന്നു സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണം, മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് നാലു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലെ ഹൈക്കോടതി തീരുമാനത്തെ അടിസ്ഥാനമാക്കിയാവും അന്തിമതീരുമാനം.
100% സീറ്റുകളും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണു സ്വാശ്രയ മാനേജ്മെന്റുകളെ ചൊടിപ്പിച്ചത്. കൂടാതെ ഫീസ് ഏകീകരണവും വര്‍ദ്ധനയും പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മാനേജ്മെന്റുകള്‍ക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തില്‍ 50% സീറ്റുകള്‍ സര്‍ക്കാരിനു കൈമാറാനോ, ആ സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷയില്‍ നിന്നു പ്രവേശനം നടത്താനോ തയാറല്ലെന്നാണു മാനേജ്മെന്റുകള്‍ പറയുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശം കണക്കിലെടുത്ത് എല്ലാസീറ്റിലും സ്വന്തം നിലയ്ക്കു നീറ്റില്‍നിന്ന് പ്രവേശനം നടത്താമെന്നാണ് ഇപ്പോള്‍ മാനേജ്മെന്റുകളുടെ തീരുമാനം.
ഫീസ് ഘടനയും അസോസിയേഷന് തീരുമാനിക്കും. ആ ഫീസ് അംഗീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരം ലഭിക്കും. അമൃത കല്‍പ്പിത സര്‍വകലാശാല ഈ പ്രക്രിയ അഖിലേന്ത്യാ തലത്തില്‍തന്നെ ആരംഭിച്ചു കഴിഞ്ഞു.
ചില കോളജുകള്‍ വെബ്സൈറ്റിലൂടെ അപേക്ഷ സ്വീകരിച്ചു തുടങ്ങി. നീറ്റ് റാങ്ക് പട്ടികയിലുള്ളവരില്‍ നിന്നു മാത്രമാണ് അവര്‍ അപേക്ഷ സ്വീകരിക്കുന്നത്. പൂര്‍ണമായും ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചായിരിക്കും പ്രവേശനം നടത്തുക. തങ്ങളുടെ കോളജുകളിലെ 85% സീറ്റില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെയും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമായിരിക്കും ഈടാക്കുകയെന്നു മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചു.
ഇങ്ങനെ മുന്നോട്ട് പോയാല്‍ സംസ്ഥാന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുള്ളവര്‍ പുറത്താകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: