തിരുവനന്തപുരം: ഈ വര്‍ഷം എടിഎം കാര്‍ഡുകള്‍ സംബന്ധിച്ച് പരാതികളുടെ എണ്ണം വര്‍ധിച്ചതായി ബാങ്കിംഗ് ഓംബുഡ്സ്മാന് ഉമാശങ്കര്‍ പറഞ്ഞു. ഈ വര്‍ഷം 319 പരാതികളാണ് എടിഎം ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.9 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും റിസര്‍വ് ബാങ്ക് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
എടിഎം കാര്‍ഡുകളുടെ ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധിക്കണം. ബാങ്കുകളുമായി ചേര്‍ന്ന് പോലീസ് എടിഎം തട്ടിപ്പ് തടയാന്‍ പദ്ധതി തയ്യാറാക്കിവരികയാണ്. ഉപഭോക്താക്കളുടെ പൂര്‍ണസഹകരണം ഉണ്ടെങ്കിലേ ഇത് വിജയിക്കൂ. സ്വന്തം എടിഎം കാര്‍ഡ് അടുത്ത ബന്ധുക്കള്‍ക്കു പോലും നല്‍കരുത്. മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ നല്‍കുന്നത് നിയമാനുസൃതമല്ല. വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണം സംബന്ധിച്ച് 278 ഉം വായ്പകളുമായി ബന്ധപ്പെട്ട് 231 ഉം പരാതികള്‍ ലഭിച്ചു. ഈ വര്‍ഷം ആകെ 3593 പരാതികളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ ബാക്കിയായ 109 ഉള്‍പ്പെടെ 97.1 ശതമാനം പരാതികളിലും തീര്‍പ്പുണ്ടാക്കി. 107 പരാതികളാണ് പരിഹരിക്കാന്‍ ബാക്കിയുള്ളത്.
എസ്ബിടിക്കെതിരെ 686 ഉം എസ്ബിഐക്കെതിരെ 584 ഉം കാനറ ബാങ്കിനെതിരെ 316 ഉം എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിനെതിരെ 212 ഉം പരാതികളാണ് ലഭിച്ചത്. റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ഇ-മെയിലിലും പരാതി നല്‍കാം. ബാങ്കിതര പരാതികള്‍ പരിഗണിക്കുന്നതിന് സിഇപിസി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ ആര്. ഗോപീകൃഷ്ണന്നായര്, എജിഎം ദാമോദരന്‍ തേവള്ളി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: