പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് -എമ്മുമായി ബാന്ധവത്തിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമിടാന്‍ സിപിഎം അണിയറനീക്കം. വെച്ചൂച്ചിറ പഞ്ചായത്തിലാണ് മാണി കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ നീക്കം. എല്‍ഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തില്‍ ചേരിപ്പോരിനെതുടര്ന്ന് സിപിഐയുടെ രണ്ട് അംഗങ്ങള്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കി.
പ്രസിഡന്റ് സ്ഥാനത്തിനായുള്ള സിപിഐയുടെ വിലപേശല്തന്ത്രം കേരള കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളെ കൂടെ നിര്‍ത്തി നേരിടാനാണ് സിപിഎം ശ്രമം. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് സിപിഐയും ഏറെക്കാലമായി എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. പതിനഞ്ചംഗ കമ്മിറ്റിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴുവീതം അഗങ്ങളാണുുള്ളത്.
സ്വതന്ത്രനായ വൈസ് പ്രസിഡന്റ് സ്കറിയാജോണിന്റെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. തുടര്‍ഭരണത്തിനുള്ള സ്വതന്ത്രന്റെ പിന്തുണ സംബന്ധിച്ച് അവ്യക്തത കാരണം പ്രസിഡന്റ് രേണുക മുരളീധരനെ മാറ്റാന്‍ സിപിഎം പ്രദേശിക നേതൃത്വം തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐയുടെ രണ്ട്അംഗങ്ങള് പിന്തുണ പിന്‍വലിച്ചത്. ഇതോടെ ന്യൂനപക്ഷമായ എല്‍ഡിഎഫ് ഭരണസമിതി നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാണ് സിപിഎം ശ്രമം.
ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ കേരള കോണ്‍ഗ്രസിലും വിഭാഗീയതയ്ക്ക് കളമൊരുങ്ങിയിട്ടുണ്ട്. അതേസമയം അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകരുതെന്ന് യുഡിഎഫില്‍ സമ്മര്‍ദ്ദം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: