ന്യൂദല്‍ഹി: തെരുവ് നായ വിഷയത്തില്‍ തന്നെ ബലിയാടാക്കി ഒളിച്ചോടാനാണ് കേരള സര്‍ക്കാരിന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. നായ്ക്കളെ കൊന്നൊടുക്കുന്നത് പ്രശ്നപരിഹാരമല്ല. നായകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള കേരള മന്ത്രിസഭാ തീരുമാനം സുപ്രീംകോടതിയുടേയും ആറു ഹൈക്കോടതികളുടേയും ഉത്തരവുകളുടെ ലംഘനമാണ്. മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലാതിരുന്നിട്ടും നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ നിര്‍ബന്ധമായിരുന്നെന്നും മനേകാ ഗാന്ധി കുറ്റപ്പെടുത്തി.
നായ്ക്കളെ കൊന്നൊടുക്കുന്നതു കൊണ്ട് കേരളം നേരിടുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. തെരുവുനായ്ക്കളുടെ വന്ധ്യംകരണമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിച്ചതുകൊണ്ട് കാര്യവുമില്ല. തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരത്ത് വൃദ്ധസ്ത്രീ മരിച്ചത് അവരുടെ കൈവശം മാംസം ഉണ്ടായിരുന്നതിനാലാണെന്ന് പറഞ്ഞിട്ടില്ലെന്നും മനേകാ ഗാന്ധി വിശദീകരിച്ചു.
തെരുവുനായകളുടെ വന്ധ്യംകരണത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഫണ്ട് അനുവദിച്ചിരുന്നതാണ്. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാക്കി. എന്നാല്‍ കേരളത്തിന് അനുവദിച്ച ഫണ്ട് എവിടെപ്പോയെന്ന് അറിയില്ല, മനേകാ ഗാന്ധി ആരോപിച്ചു.
എപ്പോഴും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഞാനാണ് ബലിയാടാകുന്നത്. എന്നാല്‍ കേരളത്തോട് എനിക്ക് ഏറെ മമതയുണ്ട്. ഒരു കുട്ടി തീയില്‍ കയ്യിടുമ്പോള്‍ അതു കാണുന്ന അമ്മയുടെ മനോഭാവമാണ് എനിക്ക്. കുട്ടികള്‍ തെരുവുനായകളുടെ അക്രമത്തിനിരയായ ചില സംഭവങ്ങളില്‍ അവരുടെ കൈവശം മാംസം ഉണ്ടായിരുന്നെന്ന് വ്യക്തമായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആ സ്ത്രീ മാംസം കൊണ്ടുപോവുകയായിരുന്നു എന്ന് പറഞ്ഞിട്ടില്ല, മനേകാ ഗാന്ധി പറഞ്ഞു.
ദല്‍ഹിയിലും ചെന്നൈയിലും ഉണ്ടായ തെരുവുനായ പ്രശ്നം അവര്‍ നേരിട്ടതുപോലെ പ്രവര്‍ത്തിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്. ദല്‍ഹിയില്‍ നാലുലക്ഷം തെരുവുനായകളുണ്ടായിരുന്നത് വന്ധ്യംകരണം വ്യാപകമാക്കിയതോടെ എഴുപതിനായിരമായി കുറഞ്ഞു. വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്രഫണ്ട് നല്കാന് തയ്യാറാണ്.
കുട്ടികളുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി നല്‍കുന്നതിനായി ആരംഭിച്ച പോക്സോ ഇ-ബോക്സ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനേകാ ഗാന്ധി. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരമുള്ള പരാതികള്‍ എളുപ്പത്തില്‍ നല്‍കുന്നതിനും, പരാതിയിന്മേല് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: