മലപ്പുറം: വളാഞ്ചേരി വെണ്ടല്ലൂരില്‍ ഗ്യാസ് ഏജന്‍സി നടത്തിയിരുന്ന വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. വിനോദിന്റെ ഭാര്യ എളംകുളം വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് (ജ്യോതി-62), സുഹൃത്ത് ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ് (സാജിദ്-51) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതികള്‍ 42,500 രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.മഞ്ചേരി സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ ജ്യോതിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനു പുറമേ കൊലപാതകത്തില്‍ ജ്യോതിക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനാലാണ് ഒന്നാം പ്രതിയാക്കിയത്. വിനോദിനെ ആദ്യം വെട്ടിയതു ജ്യോതിയാണെന്നാണു രണ്ടാംപ്രതി മുഹമ്മദ് യൂസഫിന്റെ മൊഴി. പിന്നീട് അരിശം തീരുംവരെ തുരുതുരാ വെട്ടിയെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യം ജ്യോതി പിന്നീട് പോലീസിനോടു സമ്മതിക്കുകയും ചെയ്തു.
2015 ഓഗസ്റ്റ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം.വിനോദ് രണ്ടാംവിവാഹം കഴിച്ചതും അതില്‍ കുട്ടിയുണ്ടാകുകയും ചെയ്തതോടെ സ്വത്തുകള്‍ ഭാഗം വച്ചുപോകുമെന്ന് കണ്ടതോടെയാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്.
എറണാകുളത്തെ ഇവരുടെ ഫ്ളാറ്റിലെ താമസക്കാരനും കുടുംബ സുഹൃത്തുമായ യൂസഫിനെ ഇതിനായി കൂടെ കുട്ടിയിരുന്നു. രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: