കൊല്ലം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. മുണ്ടയ്ക്കല്‍ പെരുമ്പള്ളി തൊടി തെക്കതില്‍ മംഗല്‍ പാണ്ടെ എന്നറിയപ്പെടുന്ന എബിന് പെരേര(27), മുണ്ടയ്ക്കല്‍ പെരുമ്പള്ളി തൊടി തെക്കതില്‍ വിബിന് പെരേര(28),വടക്കേവിള ഉദയശ്രീ നഗറില്‍ ശ്രീനിലയത്തില്‍ സൂരജ്(23), വടക്കേവിള ആദിത്യ നഗറില്‍ രാജേഷ് ഭവനില്‍ രഞ്ചിത്ത് (30) എന്നിവരാണ് ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്ന് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊല്ലം അമൃതക്കുളത്തിന് സമീപം വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് പ്രതികള്‍ ഗൃഹനാഥനെ മര്‍ദ്ദിച്ചിരുന്നു. അതിന് ശേഷം പ്രതികള്‍ പോളയത്തോട് ഭാഗത്ത് വച്ച് വീണ്ടും ആക്രമണം നടത്തി. പ്രതികളും മര്‍ദ്ദനമേറ്റ ഗൃഹനാഥനും തമ്മില്‍ യാതൊരു മുന്‍വൈരാഗ്യവും ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. പിടിയിലായവര്‍ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ്ബിനോയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അര്‍വിന്‍, എസിപി ജോര്‍ജ്ജ് കോശി, ഈസ്റ്റ് സിഐ മഞ്ചുലാല്‍, എസ്.ഐ.ജയകൃഷ്ണന്, എസ്ഐ ഷാജഹാന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: