കൊല്ലം: ‘വളരെ പ്രതീക്ഷകളോടെയാണ് മലേഷ്യയിലെ ജോലിക്ക് പോയത്. വിമാനത്താവളത്തില്‍ കുടുങ്ങിയപ്പോള്‍ തന്നെ പന്തികേട് മനസിലായി. പിന്നീട് തൊഴില്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടു. ഒരുവിധം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏജന്റ് വിജയന് പത്രോസിനെതിരെ പോലീസിനെ സമീപിച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ അയാള്‍ പുറത്തിറങ്ങിയതും കണ്ടു’. തൊഴില്‍തട്ടിപ്പിന് ഇരയായി മലേഷ്യയില്‍ നിന്നും സ്വന്തം ചിലവില്‍ നാട്ടില്‍ തിരിച്ചെത്തിയ കൊട്ടാരക്കര സ്വദേശി ജെറിന്‍രാജ്, കുണ്ടറ സ്വദേശി ആല്‍ഡ്വിന്‍, തുമ്പ സ്വദേശി പ്രസാദ് ഫ്രാന്‍സിസ് എന്നിവരുടെ അനുഭവസാക്ഷ്യമാണിത്.
തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി മലേഷ്യയിലേയ്ക്ക് കൊണ്ടുപോയ 13 യുവാക്കള്‍ അവിടെ നരകയാതന അനുഭവിക്കുകയാണെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. കുണ്ടറ സ്വദേശിയായ വിജയന് പത്രോസ്, അയാളുടെ കൂട്ടാളികളായ അനില്‍കുമാര്‍, മെല്വിന് ആന്റണി എന്ന എബി എന്നിവരാണ് യുവാക്കളെ ചതിച്ച് മലേഷ്യയിലേയ്ക്ക് കൊണ്ടുപോയത്. തിരികെയെത്തിയ യുവാക്കളുടെ പരാതിയെ തുടര്‍ന്ന് വിജയന് പത്രോസിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെയാണ് ഫെബ്രുവരി 23ന് മലേഷ്യയിലേയ്ക്ക് കൊണ്ടുപോയത്. 1.30 ലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. വെല്‍ഡര്‍മാരായും ഹെല്‍പ്പര്‍മാരായും ഓഫീസ് സ്റ്റാഫായും നിയമനം നല്‍കാമെന്നും 50,000 രൂപ മുതല്‍ 80,000 രൂപ വരെ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ട്രിച്ചി വിമാനത്തില്‍ നിന്ന് മലേഷ്യയിലേയ്ക്ക് കൊണ്ടുപോയ ഇവരെ മലേഷ്യയിലെ കുച്ചിംഗ് എന്ന സ്ഥലത്തെത്തിച്ചു. കോലാലംപൂരിലെ പവര്‍പ്ലാന്റില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലിസംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആറ് മണിക്കൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ത്യാഗരാജന് എന്നയാളായിരുന്നു മലേഷ്യയിലെ ഏജന്റ്. കമ്പനിയുടെ അക്കോമഡേഷന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. ലോറിയുടെ ടയര്‍ കഴുകലായിരുന്നു പ്രധാന ജോലി. പൊട്ടിപ്പൊളിഞ്ഞ കണ്ടെയ്നറുകളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയത്. പലരും സമീപത്തെ കടവരാന്തകളിലും മറ്റുമാണ് കിടന്നുറങ്ങിയിരുന്നത്.
നാടുമായി ബന്ധപ്പെട്ട യുവാക്കളില്‍ ചിലര്‍ എന്‍.കെ.പ്രേമചന്ദ്രന് എംപിയെ വിവരം ധരിപ്പിച്ചു. എംപി കേന്ദ്ര വിദേശകാര്യമന്ത്രിയുമായും മലേഷ്യയിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഒന്‍പത് പേരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്. മറ്റുള്ളവരെ നാട്ടിലെത്തിക്കണമെങ്കില്‍ യാത്രക്കുള്ള പണവും മറ്റും മലേഷ്യയില്‍ നല്‍കേണ്ടതുണ്ട്. ജോലി ലഭിക്കാന്‍ കടം വാങ്ങിയും മറ്റുമാണ് പണം സ്വരൂപിച്ചത്. സാമ്പത്തികമില്ലാത്തതിനാല്‍ ഏഴ് പേര് ഇപ്പോഴും മലേഷ്യയില്‍ നരകയാതന അനുഭവിക്കുകയാണ്. 16 പേരെയാണ് ആദ്യം മലേഷ്യയിലെത്തിച്ചത്. അവര്‍ അവിടെ ചെല്ലുമ്പോള്‍ നേരത്തെ എത്തിയ ആറുപേര്‍ കൂടി ഉണ്ടായിരുന്നു. ഇതില്‍ രണ്ട് ഘട്ടങ്ങളിലായി ആറുപേര്‍ തിരിച്ചെത്തി. പിന്നീട് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒന്‍പത് പേര് നാട്ടിലെത്തിയത്.
വിജയന് പത്രോസ് ഇപ്പോഴും മലേഷ്യയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവരുന്നുണ്ടെന്ന് തിരികെയെത്തിയ സംഘത്തിലെ കൊട്ടാരക്കര സ്വദേശി ജെറിന്‍രാജ്, കുണ്ടറ സ്വദേശി ആല്‍ഡ്വിന്‍, തുമ്പ സ്വദേശി പ്രസാദ് ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു. തട്ടിപ്പിന്റെ ഏകദേശരൂപം ഇങ്ങനെയാണ്; മലേഷ്യയില്‍ മൂന്ന് മാസത്തെ വര്‍ക്ക് വിസ ലഭിക്കുന്നതിന് 10,000 രൂപയോളമേ ചെലവുള്ളു. ഇവിടെയെത്താന്‍ ഏറ്റവും അടുത്തുള്ള സ്ഥലം ട്രിച്ചിയാണ്. 15,000 രൂപയുണ്ടെങ്കില്‍ ഒരാളിനെ അവിടെയെത്തിക്കാനാകും. ഓരോ ആളിന്റെ പക്കല്‍ നിന്നും 1.3 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ജോലി തൃപ്തികരമല്ലാതെ ഇവര്‍ തിരികെയെത്തുന്നതോടെ തട്ടിപ്പ് സംഘം അടുത്ത ഇരയെ അന്വേഷിച്ച് ഇറങ്ങും. പുതുതായി ഇരുപതോളം പേരെ ഇവര്‍ റിക്രൂട്ട് ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുവാക്കള്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ സാദ്ധ്യതകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് ആളുകളെ കൊണ്ടുപോകാനുള്ള ഏജന്‍സികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ ആളുകള്‍ പോകുന്ന ഒരു രാജ്യം മലേഷ്യയാണ്. മലേഷ്യയില്‍ നിന്ന് മറ്റ് 145 രാജ്യങ്ങളിലേയ്ക്ക് എന്‍ട്രി വിസ ലഭിക്കാന്‍ എളുപ്പമാണെന്നതിനാല്‍ മൂന്ന് മാസത്തെ സന്ദര്‍ശകവിസയില്‍ ധാരാളമായി ആളുകളെ മലേഷ്യക്ക് കൊണ്ടുപോകുന്ന നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തൊഴില്‍ സാദ്ധ്യതകള്‍ തേടി മലേഷ്യയിലേക്ക് പോകുന്ന ആളുകള്‍ പലതരത്തിലുള്ള തട്ടിപ്പുകള്‍ക്കും കബളിപ്പിക്കലുകള്‍ക്കും ഇരയാകുന്നു. ഇവിടെ നിന്ന് പോകുന്ന ആളുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഇന്ത്യന്‍ എംബസികളിലും കൃത്യമായ സംവിധാനമുണ്ടാകണം. തട്ടിപ്പ് നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കൃത്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. മലേഷ്യയില്‍ നിന്ന് ഒന്‍പത് പേരെ ജീവനോടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരുമായും മലേഷ്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്. യുവാക്കളെ കബളിപ്പിച്ച ഏജന്റിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയ്യാറാകണമെന്നും പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: