മുംബൈ: മുസ്ലിം തീര്‍ഥാടനകേന്ദ്രമായ ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് ബോംബെ ഹൈക്കോടതി പ്രവേശനം അനുവദിച്ചു. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.
ഉത്തരവ് നടപ്പാക്കുന്നതിന് ആറാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ സമയം അനുവദിക്കണമെന്ന ഹാജി അലി ദര്‍ഗ ഭാരവാഹികളുടെ അപേക്ഷയെ തുടര്‍ന്നാണിത്. ദര്‍ഗ ട്രസ്റ്റ് സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന് കാണിച്ച് മുസ്ലീം മഹിള ആന്ദോളന് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹാജി അലി ദര്‍ഗയില്‍ നാല് വര്‍ഷം മുമ്പാണ് ഭരണസമിതി സ്ത്രീകള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നത്. ആര്‍ത്തവം ഉണ്ടാകുന്നതുകൊണ്ട് സ്ത്രീകള്‍ വിശുദ്ധന്റെ കബറിടത്തിലേക്ക് കടക്കുന്നത് അശുദ്ധി ഉണ്ടാക്കുമെന്നാണ് കാരണമായി പറഞ്ഞിരുന്നത്. കബറിടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്ലാമിന് പൊറുക്കാനാവാത്ത പാപമാണെന്നും ട്രസ്റ്റ് കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി തള്ളി.
സ്ത്രീകളെ വിലക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: