തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാര്‍ക്ക് ഗ്രാമങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. മെഡിക്കല്‍ കോളേജിലെ അറുപതാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന ഗവര്‍ണര്‍.
കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെ വലിയ കുറവുണ്ട്. അതിനാല്‍ സാമൂഹിക പ്രതിബദ്ധതയോടുകൂടിയ യുവ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകും. ബിരുദം കൈവരിച്ച യുവ ഡോക്ടര്‍മാരുടെ യഥാര്‍ത്ഥ പരീക്ഷ വരാനിരിക്കുന്നതേയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.
പലതരം സ്വഭാവമുള്ള രോഗികളേയും പ്രശ്നങ്ങളേയും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടവരാണ് ഈ യുവ ഡോക്ടര്‍മാര്‍. രോഗികള്‍ ഡോക്ടര്‍മാരെ ദൈവതുല്യമായി കണക്കാക്കുമ്പോള്‍ അതേ മാനസികാവസ്ഥയില്‍ നിന്നുവേണം ഡോക്ടര്‍മാര്‍ രോഗികളെ പരിചരിക്കേണ്ടത്. മെഡിക്കല്‍ എത്തിക്സ് അനുസരിച്ച് ആദരവോടെ അവരുടെ സാഹചര്യം മനസിലാക്കി കര്‍ത്തവ്യബോധത്തോടെ പെരുമാറണം. എല്ലാ ഡോക്ടര്‍മാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം നിര്‍ബന്ധമായും പാലിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗുരുതരമായ അപകടങ്ങള്‍, ബലാത്സംഘങ്ങള്‍ എന്നിവയില്പ്പെട്ടുവരുന്നവര്ക്ക് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കേസുകളെ ഭയന്ന് ചികിത്സ നിക്ഷേധിക്കാന്‍ പാടില്ല. രോഗിയുടെ ജീവന് വില കല്‍പ്പിച്ച് ആത്മാര്‍ത്ഥ സേവനം നല്‍കണം. ഡോക്ടര്‍മാരുടെ സമയത്തിന് വലിയ വിലയാണുള്ളത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് കോടതിയില്‍ വളരെ സമയം കാത്തുനില്‍ക്കേണ്ടതുണ്ട്. താന്‍ തമിഴ്നാട് കോടതിയില്‍ ജഡ്ജിയായിരുന്ന കാലയളവില്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. അങ്ങനെ ആദ്യം തമിഴ്നാട്ടിലും പിന്നീട് ഇന്ത്യയൊട്ടാകെയും ഡോക്ടര്‍മാരുടെ കേസുകള്‍ വേഗത്തിലെടുക്കാന്‍ ഉത്തരവായതായും ഗവര്‍ണര്‍ പറഞ്ഞു.
പുറ്റിങ്ങല്‍ അപകടത്തില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വെടിക്കെട്ടപകടത്തില്‍പ്പെട്ട നൂറുകണക്കിന് ആള്‍ക്കാരെ രക്ഷിച്ചെടുക്കുന്നതില്‍ ആത്മാര്‍ത്ഥമായ സേവനമാണ് മെഡിക്കല്‍ കോളേജ് ചെയ്തത്. ഈ ആത്മാര്‍ത്ഥതയെ ദല്‍ഹിയില്‍ നിന്നും എത്തിയ വിദഗ്ധ ഡോക്ടര്‍മാര്‍ പോലും അഭിനന്ദിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മ്മദ് എം.എസ്., അലുമ്നി അസോസിയേഷന് സെക്രട്ടറി ഡോ. കെ.വി. വിശ്വനാഥന്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന് സെക്രട്ടറി ഡോ. നബീല്‍ എം.എ., അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: