കൊച്ചി: സ്വാശ്രയ മെഡിക്കല്‍,ദന്തല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളടക്കം മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ജെയിംസ് കമ്മറ്റിയുടെ അംഗീകാരത്തോടെ മാനേജുമെന്റുകള്‍ക്ക് പ്രവേശനനടപടികള്‍ സ്വീകരിക്കാമെന്നും മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയില്‍ കോടതി പറഞ്ഞു. കോടതി നടപടി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.
ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് വ്യക്തമാക്കാന്‍ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം നല്കാന് അഡ്വ. ജനറല്‍ സി.പി. സുധാകര പ്രസാദിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കില്ല. കോടതി വ്യക്തമാക്കി. നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടി സ്വീകരിക്കാമെന്നും ഇതിനുള്ള പട്ടിക നല്‍കുമെന്നും എജി പറഞ്ഞു. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന വാദം കോടതി അംഗീകരിച്ചു. 2016-17 വര്‍ഷത്തെ പ്രവേശനത്തിന്, ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷനു കീഴിലുള്ള കോളജുകളുടെപ്രോസ്പെക്ടസ് ജെയിംസ് കമ്മറ്റി അംഗീകരിച്ചിരുന്നു. എന്നാല്‍ മറ്റു മാനേജ്മെന്റുകളുടെ പ്രോസ്പെക്ടസില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇത് മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനിക്കണം.
പ്രവേശനത്തിന് നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാം. മാനേജ്മെന്റ് സീറ്റുകളില്‍ സര്‍ക്കാരിനു അവകാശമില്ല. എന്നാല്‍ പ്രവേശന നടപടികള്‍ക്ക് ജെയിംസ് കമ്മറ്റിക്ക് അധികാരമുണ്ട്. പ്രവേശനം സുതാര്യമാക്കാന്‍ കമ്മറ്റി നടപടി എടുക്കണം. അപേക്ഷ വെബ്സൈറ്റില്‍ നല്‍കണം. സ്വാശ്രയ കോളജുകളുടെ അധികാരത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു അവകാശമില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. പരീക്ഷ നടത്തി പ്രവേശനം നല്കാന് മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ട്. ഭരണ ഘടനയുടെ 19(1) (ജി) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അധികാരമുണ്ട്. ഇതിനെതിരായ നടപടികള്‍ നിയമപരമല്ലെന്ന് ടിഎംഎ പൈ കേസിലും, ഇനാംദാര്‍ കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു അവകാശമില്ല. ഭരണഘടന നല്കുന്ന പരിരക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മൗലികാവകാശങ്ങള്‍ മറികടക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അപേക്ഷകരുടെ റാങ്ക് വിവരം വെബ്സൈറ്റില്‍ നല്‍കണണെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞൂ.
തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൃശൂര്‍ ജൂബിലി മിഷന്,മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് കോലഞ്ചേരി, തിരുവല്ലപുഷ്പഗിരി മെഡിക്കല്‍-ദന്തല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനു വേണ്ടി എംഇഎസ്, കരുണ, എസ്യുടി, കണ്ണൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളജുകളുടെ മാനേജ്മെന്റുകളും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: