ഭവതാ കഥിതം സൂത മഹദാഖ്യാനമുത്തമം
കൃഷ്ണസ്യ ചരിതം ദിവ്യം സർവ്വപാതക നാശനം
സന്ദേഹോ ളത്ര മഹാഭാഗ വാസുദേവകഥാനകേ
ജായതേ നഃപ്രോച്യമാനേവിസ്തരേണ മഹാമതേ
ഋഷിമാർ പറഞ്ഞു: മഹാഭാഗാ, സർവ്വ പാപങ്ങളെയും ഇല്ലാതാക്കാൻ പോന്ന ശ്രീകൃഷണകഥ അങ്ങ് ഞങ്ങളെ കേൾപ്പിച്ചു. എന്നാൽ ഞങ്ങളുടെ സംശയങ്ങൾ തീർന്നിട്ടില്ല. വിഷ്ണുവിന്റെ അംശമായി പിറന്ന ശ്രീകൃഷ്ണൻ കാട്ടിൽപ്പോയി പരമശിവനെ തപസ്സു ചെയ്തു. മഹാദേവനും ജഗജ്ജനനിയുടെ അംശമായ പാർവ്വതീദേവിയും അദ്ദേഹത്തിനായി അനുഗ്രഹങ്ങൾ നൽകി. കൃഷ്ണൻ സ്വയം ഈശ്വരനാണെങ്കിൽ എന്തിനാണ് രുദ്രനെ പൂജചെയ്ത് പ്രീതിപ്പെടുത്തിയത്? അവരെക്കാൾ താഴെയാണോ കൃഷ്ണൻ?
സൂതൻ പറഞ്ഞു: വ്യാസഭഗവാൻ ഇതിന്റെ കാരണം പറഞ്ഞിട്ടുള്ളതുപോലെ ഞാൻ നിങ്ങൾക്കത് പറഞ്ഞു തരാം.
എന്നാൽ ഉടനെ തന്നെ ബുദ്ധിമാനായ ജനമേജയൻ ചോദിച്ചു: ഇതിന് പിന്നിലെ പരമകാരണം എന്തെന്ന് അങ്ങ് നേരത്തേ പറഞ്ഞത് എനിക്ക് മനസ്സിലായി. മായാവിശിഷ്ടബ്രഹ്മമാണല്ലോ ഭഗവതി. എങ്കിലും എന്നിലെ സംശയം തീരുന്നില്ല. സർവ്വേശ്വരനും സർവ്വാത്മാവുമായ വിഷ്ണു സാധാരണ ഭക്തനെപ്പോലെ ശിവനെ തപസ്സുചെയ്യാൻ എന്താണ് കാരണം? ജഗത്തിന്റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും വിഷ്ണുവിന് സ്വയം കഴിവുള്ളതല്ലേ? പിന്നെയെന്തിനാണ് തപസ്സു ചെയ്തത്?വ്യാസൻ പറഞ്ഞു: അങ്ങ് പറഞ്ഞത് ശരിയാണ്. സർവ്വകാര്യങ്ങൾക്കും സമർത്ഥനാണ് വിഷ്ണു. അസുരനിഗ്രഹം അദ്ദേഹത്തിനു നിഷ്പ്രയാസവുമാണ്. എന്നാൽ മനുഷ്യദേഹം പൂണ്ടതിനാൽ ആ പരംപൊരുളിന് വർണ്ണാശ്രമങ്ങൾക്ക് യോജിച്ച ഭാവങ്ങൾ സ്വാംശീകരിക്കേണ്ടിവന്നു. പ്രായമുള്ളവരെയും ബ്രാഹ്മണരെയും അദ്ദേഹം പൂജിച്ചു ബഹുമാനിച്ചു. ഗുരുക്കന്മാരെ വന്ദിച്ചു. ദേവതകളെ ആരാധിച്ചു. ദുഃഖത്തിൽ വിലപിച്ചു. ഹർഷത്തിൽ ആഹ്ലാദിച്ചു. ദുഷ്പേരിൽ ഖിന്നനായി. സ്ത്രീകളിൽ ആസക്തനായി. ത്രിഗുണങ്ങൾക്ക് വശംവദനായി കാമാക്രോധലോഭാദികൾക്ക് കീഴടങ്ങി വർത്തിച്ചു. അങ്ങനെയുള്ള ഒരു ദേഹത്തിനു നിർഗ്ഗുണത്വം എങ്ങനെയുണ്ടാവാനാണ്?
ഗാന്ധാരിയുടെയും ബ്രാഹ്മണരുടെയും ശാപങ്ങൾ യാദവകുലത്തെ ഇല്ലാതാക്കി. കൃഷ്ണഭഗവാൻ തൻറെ ദേഹവും ഉപേക്ഷിച്ചു. കൃഷ്ണപത്നിമാരെ കള്ളന്മാർ കൊണ്ടുപോകുന്നതിൽ നിന്നും തടുക്കാൻ വില്ലാളിവീരനായ അർജ്ജുനനുപോലുമായില്ല. പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവരെ കൊട്ടാരത്തിൽ നിന്നും അപഹരിച്ചുകൊണ്ടുപോയത് കൃഷ്ണൻ അറിഞ്ഞില്ല. മനുഷ്യരൂപമെടുത്താൽ അതിനു യോജിച്ച കർമ്മങ്ങൾ അനുഭവിച്ചേ തീരൂ.
വിഷ്ണുവിന്റെയും നാരായണമുനിയുടെയും അംശമായ കൃഷ്ണൻ മഹാദേവനെ ആരാധിച്ചത് ഉചിതമെന്നേ പറയേണ്ടൂ. കാരണശരീരത്തിന് നാഥനായ ശിവൻ വിഷ്ണുവിനും പൂജ്യനാണ്. കാരണശരീരത്തിൽ നിന്നാണ് ലിംഗശരീരത്തിന്റെ ഉത്ഭവം.
വിഷ്ണുവിന് ലിംഗ ശരീരാഭിമാനം ഉള്ളതിനാൽ കാരണശരീരസ്ഥൻ പൂജനീയനാണ്. അതുകൊണ്ട് വിഷ്ണുവിന്റെ അംശമായ കൃഷ്ണൻ രുദ്രനെ പൂജിക്കുന്നത് ഉചിതമാണ്. ‘അ’കാരം ബ്രഹ്മാവും, ‘ഉ’കാരം വിഷ്ണുവും ‘മ’കാരം ശിവനുമാണ്.
ഇവയിലെ അർദ്ധമാത്രയാണ് മഹേശ്വരി. ഓംകാരത്തിന്റെ നാല് മാത്രകളാണിവ. സ്ഥൂലം, സൂക്ഷ്മം, കാരണം, തുരീയം ഇവയാണ് അ, ഉ, മ, അർദ്ധമാത്ര എന്നിവകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവയ്ക്കോരോന്നിനും ഒന്നിനൊന്നുപരിയായി പ്രാധാന്യമുണ്ട്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: