നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ സംസ്ഥാനത്ത് പരാജയം. വന്ധീകരണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്നതിലും വ്യക്തതയില്ല. പദ്ധതി ആവിഷ്കരിക്കപ്പെടുമ്പോഴും മൃഗസംരക്ഷണ വകുപ്പില്‍ ഇതിനാവശ്യമായ ഫണ്ട് എത്താറില്ല. പഞ്ചായത്തുകള്‍ വഴിയാണ് ഇത്തരം ഫണ്ടുകള്‍ വിതരണം ചെയ്യുന്നത്. ഇത് ശരിയായ നിലയില്‍ വിനിയോഗിക്കപ്പെടുന്നുമില്ല. നായ്ക്കളെ വന്ധ്യംകരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്കുന്ന തുക കേരളത്തിന് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പല ജില്ലകളിലും കേന്ദ്രഫണ്ടിനെക്കുറിച്ചുള്ള അറിവ് പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കില്ല.
എറണാകുളം ജില്ലയില്‍ ബ്രഹ്മപുരത്ത് ഒരു വര്‍ഷം മുമ്പ് ആരംഭിച്ച വന്ധ്യംകരണ ആശുപത്രിയില്‍ 1960 നായ്ക്കളെയും പെരുമ്പാവൂരില്‍ രണ്ട് മാസം മുമ്പ് തുടങ്ങിയ ആശുപത്രിയില്‍ 70 നായ്ക്കളെയും വന്ധീകരിച്ചു. 2012 ല്‍ എടുത്ത സെന്‍സസ് പ്രകാരം 7000 ത്തോളം തെരുവുനായ്ക്കള്‍ ജില്ലയില്‍ ഉണ്ടെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് കണക്കെടുപ്പ്. അത് കൊണ്ട് തന്നെ നിലവില്‍ സര്‍ക്കാര്‍ കണക്കിനേക്കാള്‍ രണ്ട് ഇരട്ടിയിലേറെ തെരവു നായ്ക്കള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
പത്തനംതിട്ട ജില്ലയില്‍ തെരുവുനായ്ക്കളുടെ വംശവര്‍ദ്ധന തടയുവാനുള്ള പദ്ധതികള്‍ തയ്യാറാക്കിയതല്ലാതെ ഒന്നും നടപ്പായില്ല. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി കേന്ദ്രങ്ങളില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി 45ലക്ഷത്തിന്റെ പദ്ധതിയാണ് മൃഗസംരക്ഷണവകുപ്പ് തയ്യാറാക്കിയത്. നിലവില്‍ ജില്ലയില്‍ അയ്യായിരത്തിനടുത്ത് തെരുവുനായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്.
കോട്ടയം ജില്ലയില്‍ പരിയാരം, കാഞ്ഞിരപ്പള്ളി, വാഴൂര്‍, കടനാട്, വൈക്കം മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ച് നടന്ന ക്യാമ്പുകളില്‍ 883 നായ്ക്കളെ വന്ധീകരിച്ചു.
കാസര്‍കോട് ജില്ലയില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമായിട്ടില്ല. ആലപ്പുഴ ജില്ലയിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ആക്ഷേപം. കേന്ദ്രം ജില്ലയ്ക്ക് അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് തെരുവുനായ്ക്കളുടെ ഉപദ്രവത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പദ്ധതി അട്ടിമറിച്ചു.ജില്ലയിലെ തെരുവുനായ്ക്കളുടെ എണ്ണവും ഇവ വിഹരിക്കുന്ന പ്രദേശങ്ങളെക്കുറിച്ചും സര്‍വ്വേ നടത്തി പ്രോജക്ട് സമര്‍പ്പിക്കേണ്ടത് ജില്ലാപഞ്ചായത്താണ്. എന്നാല്‍ ജില്ലാപഞ്ചായത്ത് ഇത്തരത്തില്‍ ഒരു പ്രോജക്ടും സമര്‍പ്പിച്ചതായി അറിവില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. പ്രോജക്ട് സമര്‍പ്പിച്ചാല്‍ അത് അംഗീകരിച്ച് നിര്‍വ്വഹണ വിഭാഗത്തിന് അറിയിപ്പും ലഭിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഒരറിയിപ്പും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.
മൃഗസംരക്ഷണ വകുപ്പാണ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട നിര്‍വ്വഹണ ഏജന്‍സി. ഇടുക്കി ജില്ലയിലും നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികള്‍ അവതാളത്തില്‍. ജില്ലാ പഞ്ചായത്ത് ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് ജില്ലാ വെറ്ററിനറി ഡിഎംഒ പറഞ്ഞത്. അടിമാലിയില്‍ കഴിഞ്ഞദിവസം പിഞ്ചുകുട്ടിക്ക് അടക്കം നാല് പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു.
കണ്ണൂരില്‍ നായകളുടെ വന്ധ്യംകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് മുഖാന്തിരം സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും ലഭിച്ച ഗഡു സംഖ്യ ഉപയോഗിച്ചാണ് വന്ധ്യകരണ പരിപാടികള്‍ ആരംഭിക്കാനിരിക്കുന്നതെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൊല്ലത്ത് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് ചെലവിട്ടത് 16 ലക്ഷം രൂപ മാത്രം. ജില്ലയില്‍ ആകെ 2729 പട്ടികളെ വന്ധ്യംകരണം ചെയ്തിട്ടുണ്ട്. കോര്പ്പറേഷന് പരിധിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 1000 പട്ടികളെ വന്ധ്യകരണം ചെയ്തു.
മൂന്ന് മാസം കൊണ്ടാണ് ഇത് നടപ്പിലാക്കിയത്. നെടുമ്പന, കല്ലുവാതുക്കല്‍, കുഴിമതിക്കാട്, തഴവ പഞ്ചായത്തുകളില്‍ മാത്രമാണ് ജില്ലയില്‍ വന്ധ്യംകരണ പദ്ധതി നടന്നത്. ശേഷിക്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നാണ് ജില്ലാ വെറ്ററിനറി ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ 1700 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം തുടര്‍പദ്ധതിയായി നടപ്പാക്കുന്നതിന് 20 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വെറ്റിനറി ഓഫീസര്‍ ഡോ. രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: