കട്ടപ്പന: നഗരത്തില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരവധി വീട്ടുകാരും വ്യാപാരികളുമാണ് അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നത്. ഇപ്പോള്‍ പണം നല്കി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണിവര്‍.
കുടിക്കാനും വീട്ടിലെ ആവശ്യത്തിനുമായി വെള്ളം വാങ്ങാന്‍ ദിവസവും 650 രൂപയോളം ചെലവാങ്ങുന്നതായി ഇവര്‍ പറയുന്നു. ടൗണിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസിലെ മോട്ടര്‍ കത്തി പോയതാണെന്നാണ് കാരണം പറയുന്നത്. എന്നാല്‍ സ്ഥിരം ജീവനക്കാരെ മാറ്റി പരിചയസമ്പന്നരല്ലാത്ത താല്‍ക്കാലിക ജീവനക്കാരെയാണ് മിക്ക പമ്പ് ഹൗസുകളിലും നിയമിച്ചിരിക്കുന്നത്.
എന്നാല്‍ ചില പമ്പ് ഹൗസുകളില്‍ ജീവനക്കാരെ കാണാനില്ല എന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ മുനിസിപ്പാലിറ്റിയുടെ കുഴല്‍കിണറുകളും കുളങ്ങള്‍ എന്നിങ്ങനെ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും കുടിവെള്ളത്തിനായി കോടികള്‍ ചെലവഴിക്കുകയും ചെയ്തിട്ടു ഉണ്ട്.
എന്നാല്‍ ഇതൊന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. കട്ടപ്പന സ്റ്റേഡിയത്തിന് സമീപം ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാനായി വന്‍ തുക മുടക്കി നിര്‍മ്മിച്ച ശുദ്ധീകരണ ക്യാമ്പ് ഇപ്പോള്‍ മലിനജലം കെട്ടിക്കിടക്കുന്ന കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളാകുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മുനിസിപ്പല്‍ ഓഫീസിന് സമീപം പണിതിരുന്ന കുഴല്‍കിണറിലെ വെള്ളത്തിന് കോളിഫോം ബാക്ടീരിയ ആണെന്ന് പറഞ്ഞ് അത് നികത്തുകയും ചെയ്തു.
ഇതുമൂലം പല വ്യാപാരികളും, നിരവധി വീട്ടുകാരും ഇപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ്. കുടിവെള്ളത്തിന്റെ പേരില്‍ മുനിസിപ്പാലിറ്റി കോടികളാണ് മുടക്കിയത് കുടി വെള്ളത്തിനായി തൂക്കുവെള്ളം വരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇതിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: