ന്യൂദല്‍ഹി: ജോലിക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയ രാജ്യസഭ എംപി ശശികല പുഷ്പയുടെ അറസ്റ്റ് സുപ്രീംകോടതി ആറാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ടി. എസ്. ഥാക്കൂറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
ശശികലയും ഭര്‍ത്താവ് ലിങ്കേശ്വര തിലകനും മകന് പ്രദീപ് രാജയും തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോലിക്കാരിയായിരുന്ന പെണ്‍കുട്ടി നല്കിയ പരാതിയാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മേല്‍ക്കോടതിയുടെ ഉത്തരവ് ഇതില്‍ സ്വാധീനിക്കപ്പെടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഇതിനു മുമ്പ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നതാണ്.
ഡിഎംകെ എംപിയെ വിമാനത്താവളത്തില്‍ വച്ച് അടിച്ചതിനെ തുടര്‍ന്ന് ശശികലയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നതാണ്. അതിനു പിന്നാലെയാണ് ജോലിക്കാരിയെ പീഡിപ്പിച്ചെന്ന കേസ് പുറത്തുവന്നിരിക്കുന്നത്. ശശികല മുഖ്യമന്ത്രി ജയലളിതയുമായി അഭിപ്രായ വ്യത്യാസത്തിലാണ്. അതിനിടെ ജയലളിത തന്നെ വേട്ടയാടുകയാണെന്ന് രാജ്യസഭ സമ്മേളനത്തിനിടെ ഇവര്‍ പരാതിപ്പെട്ടിരുന്നു. ജയലളിതയുടെ എഐഎഡിഎംകെയാണ് ഈ കേസുകള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: